സുൽത്താൻ ബത്തേരി: തെരുവിലെ ജാലവിദ്യക്കാരിൽ നിന്ന് കണ്ടുപഠിച്ച കൈയൊതുക്കവുമായി മാന്ത്രിക രഹസ്യം തേടിയിറങ്ങിയ ശശി താഴത്തുവയൽ ഇന്ന് ലോക ജാലവിദ്യയിലെ വിസ്മയം. ഇന്റർ നാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസ് നടത്തിയ അന്താരാഷ്ട്ര മാജിക് മത്സരത്തിൽ തുർക്കിയിലെ വാൽക്കൻ കുഹയുമായി ഒന്നാം സ്ഥാനം പങ്കിട്ട് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ് ഈ അമ്പത്തിയേഴുകാരൻ.
മാന്ത്രിക വിദ്യയിൽ ശശിക്ക് ഗുരുക്കന്മാരില്ല. കുട്ടിക്കാലത്ത് തെരുവിൽ വിസ്മയം വിരിച്ച ചെപ്പടി വിദ്യക്കാരെല്ലാം ഗുരുക്കന്മാരാണെന്ന് ശശി പറയുന്നു.
1995 ൽ കൊല്ലം ഹിപ്നോ സ്റ്റഡി സെന്ററിൽ നിന്ന് ഹിപ്നോട്ടിസത്തിൽ നേടിയ ഡിപ്ലോമയാണ് ഇരുത്തം വന്ന മജിഷ്യനാക്കിയത്. കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിൽപ്പരം വേദികൾ ശശിയുടെ ജാലവിദ്യയ്ക്ക് സാക്ഷിയായി. 2005 ൽ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ നടത്തിയ ഫയർ എസ്കേപ്പ് വയനാട്ടുകാരുടെ മജിഷ്യൻ ശശിയാക്കി. മാജിക്കിനെ നേരംപോക്കായി കാണാനല്ല ശശിക്ക് ഇഷ്ടം. ലഹരിക്കെതിരെ, പ്ലാസ്റ്റിക്കിനെതിരെ, എയ്ഡ്സ്, മഴക്കാല രോഗങ്ങൾ എന്നിവയ്ക്കെല്ലാം എതിരെ മായാജാലത്തിലൂടെ ബോധവത്ക്കരണത്തിനിറങ്ങുകയാണ് ഈ മാന്ത്രികൻ. സ്റ്റേജ് ഷോകളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കൊവിഡ് രണ്ടാം ഘട്ടത്തിൽ നൂറ്കണത്തിന് ബട്ടർഫ്രൂട്ടിന്റെ തൈകളാണ് സൗജന്യമായി നൽകിയത്.
35 വർഷത്തെ ജാലവിദ്യ ജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. സുവർണ വിസ്മയം അവാർഡ്, കെ.എം.എ മായാമാന്ത്രിക ഇന്ദ്രജാല പുരസ്കാരം , മാജിക്കൽ റിയലിസം ഇന്ദ്രജാല പുരസ്കാരം, മാന്ത്രിക രത്ന പുരസ്കാരം, 2019ൽ ബെസ്റ്റ് ഒഫ് ഇന്ത്യ വേൾഡ് റെക്കോർഡ് എന്നിവ ചിലതു മാത്രം. മീനങ്ങാടി താഴത്തുവയൽ ആലുങ്കൽ പരേതനായ കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ശരണ്യ, ശ്യാമിലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |