ന്യൂാലാൻഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 4 റൺസിന്റെ തോൽവി.
ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി (3-0). ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ആൾഔട്ടായി.
പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ദീപക്ക് ചഹർ (34 പന്തിൽ 54, 5 ഫോർ, 2 സിക്സ് )വാലറ്റത്ത് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ സ്കോറിന് അടുത്ത് എത്തിച്ചത്. ശിഖർ ധവാനും (61), വിരാട് കൊഹ്ലിയും (65) ഇന്ത്യയ്ക്ക് നിർണായക സംഭാവന നൽകി. സൂര്യകുമാർ യാദവ് 32 പന്തിൽ നിന്ന് 39 റൺസ് നേടി. ശ്രേയസ് അയ്യർ 26 റൺസെടുത്തു. ക്യാപ്ടൻ രാഹുൽ (9), റിഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡിയും പെഹുൽക്കാവോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. ഷർദ്ദുൽ താക്കൂർ, ആർ.അശ്വിൻ, ഭുവനേശ്വർ, വെങ്കിടേഷ് അയ്യർ എന്നിവർക്ക് പകരം സൂര്യകുമാർ യാദവ്, ദീപക് ചഹർ, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ അവസാന ഇലവനിൽ ഇടം നേടി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ കെ.എൽ രാഹുൽ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇന്നലെ സെഞ്ച്വറിയുമായി ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തിയത്. കരിയറിലെ 17-ാം ഏകദിന സഞ്ച്വറി കുറിച്ച ഡി കോക്ക് 130 പന്തിൽ 12 ഫോറും 2 സിക്സും ഉൾപ്പെടെയാണ് 124 റൺസ് നേടിയത്. ഓപ്പണർ മലനെ (1) ടീം സ്കോർ 8ൽ എത്തിയപ്പോൾ തന്നെ വിക്കറ്റ് കീപ്പർ പന്തിന്റെ കൈയിൽ എത്തിച്ച് ദീപക് ചഹർ ഇന്ത്യയ്ക്ക് തുടക്കത്തിലേ മുൻതൂക്കം നൽകിയിരുന്നു.
ക്യാപ്ടൻ ഡെംബ ബൗമ (8). എയ്ഡൻ മർക്രം (15) എന്നിവർ വലിയ ചെറുത്ത് നിൽപ്പില്ലാതെ തിരിച്ചു പോയെങ്കിലും വാൻ ഡുസ്സെനൊപ്പം (52) ചേർന്ന് ഡി കോക്ക് ദക്ഷിണാഫ്രിക്കയെ കരകയറ്റി. 70/3 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ട് കെട്ടുണ്ടാക്കി. ദക്ഷിണാഫ്രിക്കൻ സ്കോർ 214ൽ വച്ച് ഡി കോക്കിനെ ധവാന്റെ കൈയിൽ എത്തിച്ച് ബുംറയാണ് കൂട്ടുകെട്ട് തകർത്തത്. പിന്നീടെത്തിയവരിൽ ഡേവിഡ് മില്ലറും (39), പ്രിട്ടോറിയസും (20) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ബുംറ, ദീപക് ചഹർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |