തൃശൂർ: ആറു വയസുമുതൽ കളരിപ്പയറ്റ് മനസിലും ശരീരത്തിലും ആവാഹിച്ച ചുണ്ടയിൽ സി.ശങ്കരനാരായണ മേനോന് 92 ാംവയസിൽ പദ്മശ്രീയുടെ നിറവ്. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കാരണവരായ മുടവങ്ങാട്ടിൽ ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കളെ പദ്മശ്രീ നല്കി രാജ്യം ആദരിക്കുമ്പോൾ കളരിപ്പയറ്റിന് ലഭിക്കുന്ന ആദരം കൂടിയാണത്. കളരി ഗുരുക്കളായി 75 വർഷം പിന്നിട്ട ശങ്കരനാരായണ മേനോനിൽ നിന്ന് കളരി അഭ്യസിച്ചത് പല തലമുറകളാണ്. ശിഷ്യരായി വിദേശികളും നിരവധി. ബെൽജിയത്തിലും ഫ്രാൻസിലും അടക്കം നിരവധി രാജ്യങ്ങളിൽ വല്ലഭട്ട കളരിസംഘത്തിന് ശാഖകൾ തുറന്ന് കളരിപ്പയറ്റിന്റെ പെരുമ വിദേശനാടുകളിലുമെത്തിച്ചു. അമ്പതോളം രാജ്യങ്ങളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അർഹതയ്ക്കുള്ള അംഗീകാരമായി 2019ലെ കേരള ഫോക്‌ലോർ അക്കാഡമി ഗുരുപൂജ പുരസ്‌കാരം തേടിയെത്തി. കേരള കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ്, നെഹ്‌റു യുവകേന്ദ്ര, സുവർണമുദ്ര , ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷന്റെ ആജീവനാന്ത ബഹുമതി തുടങ്ങി നിരവധി ബഹുമതികൾ നേടി. മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരിൽ കളരിപ്പയറ്റു വിദഗ്ദ്ധരുടെ കുടുംബത്തിൽ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണിപ്പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ പുത്രനായി 1929 ലായിരുന്നു ജനനം. പിതാവിൽ നിന്നാണ് കളരിയുടെ ആദ്യചുവടുകൾ അഭ്യസിച്ചത്. ഭാര്യ: മലപ്പുറം ഒഴൂർ കോഴിശേരി പുന്നക്കൽ തറവാട്ടിലെ സൗദാമിനിഅമ്മ. പാരമ്പര്യമായി അവരും കളരി തറവാട്ടുകാരാണ്. മക്കൾ: കൃഷ്ണദാസ് (കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ) രാജീവ്, ദിനേശൻ (കളരിപ്പയറ്റ് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി), നിർമ്മല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |