തിരുവനന്തപുരം : തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടൻ ദിലീപിന്റെ മറുപടി. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം .പ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് പിൻവലിക്കണം. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാദ്ധ്യമങ്ങൾക്ക് നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ദിലീപ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനോടും കൂട്ടുപ്രതികളോടും പഴയ ഫോണുകൾ ഹാജരാക്കണമെന്ന് കാട്ടി അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് മൂന്ന് മണിക്ക് മുമ്പ് കൈമാറണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |