ന്യൂഡൽഹി: ആറര പതിറ്റാണ്ടിനിപ്പുറം ടാറ്റയുടെ കൈകളിലേക്ക് വീണ്ടും എയർഇന്ത്യ എത്തുമ്പോൾ ഉപഭോക്താക്കൾക്ക് മികച്ച സമ്മാനം നൽകിയാണ് അവർ തങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്. മുംബയിൽ നിന്നും ഇന്ന് സർവീസ് നടത്തുന്നത് നാല് എയർഇന്ത്യ വിമാനങ്ങളാണ്.
അവർക്ക് മികച്ച ഭക്ഷണം നൽകിയാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയിൽ തങ്ങളുടെ ആദ്യ ചുവടുവെപ്പ് നടത്തുക. പ്രത്യേകമായി തയ്യാറാക്കിയ മെനു പ്രകാരമായിരിക്കും ഭക്ഷണം ലഭ്യമാക്കുക. 69 വർഷങ്ങൾക്ക് ശേഷം ഇന്നാണ് സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർഇന്ത്യയെ പൂർണമായും ടാറ്റ ഗ്രൂപ്പിന് കൈമാറുക. എങ്കിലും, ഇന്ന് ടാറ്റ ഗ്രൂപ്പിന്റെ ബാനറിൽ എയർ ഇന്ത്യ വിമാനങ്ങൾ പറക്കില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.
എഐ864 (മുംബയ് - ഡൽഹി), എഐ687 (മുംബയ് - ഡൽഹി), എഐ945 (മുംബയ് -അബുദാബി), എഐ639 (മുംബയ് -ബംഗളൂരു) എന്നീ നാല് വിമാനങ്ങളാണ് ഇന്ന് പറക്കുന്നത്. ഇവയിലാണ് ആദ്യ ഘട്ടത്തിൽ സ്പെഷ്യൽ ഭക്ഷണം കമ്പനി നൽകുന്നത്. വൈകാതെ എല്ലാ വിമാനങ്ങളിലേക്കും അത് വ്യാപിപ്പിക്കും.
എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ടാറ്റ ഗ്രൂപ്പിന്റെ ബാനറിൽ പറക്കുന്ന പുതിയ തീയതി ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് എയർ ഇന്ത്യ ടാറ്റയ്‌ക്കു കൈമാറിയത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് 18000 കോടി രൂപയ്‌ക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ലേലത്തിനെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |