അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന വെർച്വൽ തിരഞ്ഞെടുപ്പ് റാലി അഞ്ച് എം.പിമാർ ബഹിഷ്കരിച്ചത് കോൺഗ്രസിനെ പുതിയ പ്രതിസന്ധിയിലാക്കി.
രാഹുലിന്റെ പഞ്ചാബ് സന്ദർശനം ബഹിഷ്കരിക്കാൻ മുൻകേന്ദ്രമന്ത്രി മനീഷ് തിവാരി ഉൾപ്പെടെ അഞ്ച് എം.പിമാർ തീരുമാനിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
പഞ്ചാബിൽ മെഗാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാഹുലിന്റെ വെർച്വൽ റാലിയിൽ നിന്ന് കോൺഗ്രസ് എം.പി ജസ്ബിർ സിംഗ് ഗിൽ, മനീഷ് തിവാരി, രവ്നീത് സിംഗ് ബിട്ടു, മുഹമ്മദ് സാദിഖ്, അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ എന്നിവരാണ് വിട്ടു നിന്നത്.
രാഹുൽഗാന്ധി ഇനിയും കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്നും ഇവർ ഭീഷണി ഉയർത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഉന്നയിച്ച് ഇവർ വാർത്താസമ്മേളനം നടത്തുമെന്നും അറിയുന്നു.
എന്നാൽ, 'ബഹിഷ്‌കരണ' റിപ്പോർട്ടുകൾ പൂർണമായും തള്ളിക്കളഞ്ഞ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി.
റാലിയിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചിരുന്നതായും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജസ്ബിർ സിംഗും പിന്നീട് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് കത്തെഴുതിയ ജി 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി.
ഇന്നലെ പഞ്ചാബിലെത്തിയ രാഹുൽഗാന്ധി 109 സ്ഥാനാർത്ഥികൾക്കൊപ്പം സുവർണക്ഷേത്രം സന്ദർശിച്ചു. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവും ഒപ്പമുണ്ടായിരുന്നു. ശേഷം ശ്രീഹർമന്ദിർ സാഹിബിലെത്തി ലങ്കാറിലും (സമൂഹഭക്ഷണം) പങ്കെടുത്തു. ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ രാഹുൽ ട്വീറ്റ് ചെയ്തു. ജാലിയൻ വാലാബാഗും അദ്ദേഹം സന്ദർശിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ റാലികൾ തടഞ്ഞ ശേഷം ആദ്യമായാണ് രാഹുൽ പഞ്ചാബിലെത്തുന്നത്. ഫെബ്രുവരി 20നാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |