കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ മാലിന്യ കൂമ്പാരം കരക്കടിപ്പിച്ച് മത്സ്യത്തൊഴിലാളികൾ. കാഞ്ഞങ്ങാട് കടപ്പുറത്തെ പച്ച കുറുംബ വള്ളക്കാരാണു പ്ലാസ്റ്റിക് മാലിന്യം കരക്കെത്തിച്ചത്. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് ഒരിടത്ത് വലിയ തോതിൽ എന്തോ കൂടിനിൽക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. അരികിലെത്തി നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കൂമ്പാരമാണെന്ന് മനസിലായത്.
പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ വലക്കണ്ണികൾ മുതൽ പ്ലാസ്റ്റിക് ബക്കറ്റ് വരെ ഇതിൽ ഉണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ട് ആയതിനാൽ വലിച്ചാണ് മാലിന്യം കരക്കെത്തിച്ചത്. അനധികൃതമായി മീൻ പിടിക്കാൻ കടലിൽ തള്ളുന്ന വലയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇതെന്ന് തൊഴിലാളികൾ ആരോപിച്ചു.
അനധികൃത മീൻപിടിത്തം കാരണം മത്തി പോലുള്ള മീനുകളെ കാണാൻ പോലുമില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. അമിത വെളിച്ചം ഉപയോഗിച്ചും പ്ലാസ്റ്റിക് കുന്നുകൾ സൃഷ്ടിച്ചും മത്സ്യ സമ്പത്തിനെ ഇവർ കൊള്ളയടിക്കുകയാണെന്നും പരമ്പരാഗത മത്സ്യതൊഴിലാളികൾ കുറ്രപ്പെടുത്തുന്നു. കടലിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാൻ അധികൃതർക്ക് കഴിയുന്നുമില്ല..
കടലിനെ കുപ്പത്തൊട്ടിയാക്കുന്നു
ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകളാണ് ഇത്തരത്തിൽ അനധികൃതമായി മീൻ പിടിത്തം നടത്തുന്നതെന്ന് മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു. കടലിൽ കൃതിമക്കുന്ന് സൃഷ്ടിച്ചാണ് ഇവരുടെ മീൻ പിടിത്തം. വലിയ വലയിൽ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉപയോഗിച്ച് വലിയ കുന്ന് ഉണ്ടാക്കും. ഇതിനു കീഴിൽ കൂടിനിൽക്കുന്ന മത്സ്യങ്ങളെ ഒന്നൊഴിയാതെ ഇവർ പിടികൂടും. മീൻ പിടിച്ചുകഴിഞ്ഞാൽ പ്ലാസ്റ്റിക് കുന്ന് ഉപേക്ഷിച്ചു മടങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു കടലിൽ തള്ളുന്നത്.ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭീകരമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വൻതോതിൽ കരയ്ക്കടിഞ്ഞും
ഓരോ ദിവസവും കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയ്ക്ക് അടിയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു തീരദേശത്തു താമസിക്കുന്നവർക്കു വലിയ ദുരിതമാകുന്നു. കൂട്ടത്തോടെ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി കേടാകുന്നതു പതിവുസംഭവമാണ് . കടലിൽ തള്ളുന്ന വലയിൽപ്പെട്ട് കടൽ ജീവികൾക്കും അപകടമുണ്ടാകുന്നു. ഒട്ടേറെ കടലാമകളാണ് വലയിൽ കുടുങ്ങി പരുക്കേറ്റു കരയിൽ എത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |