കൊച്ചി: ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം ആറു മാസം ദേവപൂജയാണ്. 18 പുരാണങ്ങളിലും ഈ ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. ക്ഷേത്രം മഞ്ഞിൽ മൂടുന്ന ദേവപൂജ കാലത്ത് നാരദ മഹർഷിയാണ് പൂജാ കർമ്മങ്ങൾ ചെയ്യുന്നത്. അപ്പോൾ നാലമ്പലത്തിലേക്ക് ആർക്കും പ്രവേശനമില്ല. കലൂർ പാവക്കുളം ക്ഷേത്രത്തിൽ നടന്ന മഹാസമ്പർക്ക യജ്ഞം ഉദ്ഘാടനം ചെയ്യാനെത്തിയ റാവൽജി ബദരീനാഥ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ബാക്കി ആറു മാസവും ഇവിടെ പൂജ നടത്തുന്നത് പയ്യന്നൂർ ചന്ദ്രമന ഇല്ലത്തിൽ നിന്നുള്ള പൂജാരിമാരാണ്. അവരുടെ സ്ഥാനപ്പേര് റാവൽ. കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തിലെ ഈശ്വരപ്രസാദ് നമ്പൂതിരിക്കാണ് കഴിഞ്ഞ 12 വർഷമായി ഇവിടെ പൂജ ചെയ്യാനുള്ള അപൂർവ സൗഭാഗ്യം.
ബദരീനാഥിലെത്തിയാൽ ഭക്തർക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ശങ്കരാചാര്യരാണ് പുന:പ്രതിഷ്ഠ നടത്തിയത്. തിരുവിതാംകൂർ രാജകുടുംബത്തിന് ഇവിടെ പ്രാതിനിധ്യമുണ്ട്. നാരദമഹർഷി പൂജ നടത്തുന്ന ഏക സ്ഥലം, ഉദ്ധവരെ പൂജിക്കുന്ന ഏക സ്ഥലം, സരസ്വതിനദീ കാണാൻകഴിയുന്ന സ്ഥലം, സംസ്ഥാനത്തിനു പുറത്ത് കേരളീയ രീതിയിലുള്ള പൂജകൾ നടക്കുന്ന ഏകക്ഷേത്രം എന്നിങ്ങനെ ഒരുപാട് സവിശേഷതകൾ ബദരീനാഥിന് അവകാശപ്പെട്ടതാണ്.
ദേവഭൂമിയിലെ അനുഭവങ്ങൾ പൂജാരിമാർ പുറത്തു പറയാൻ പാടില്ലെന്നാണ് പ്രമാണം.
മഞ്ഞുവീഴ്ചക്കാലമായ ജൂണിൽ മൂന്നു മണിക്കൂർ നേരം ഐസിൽ നിന്നാണ് പൂജ. നട അടയ്ക്കുന്ന സമയം തീരുമാനിക്കുന്നത് റാവൽജിയാണ്. രാജഭരണകാലത്ത് ഭരണത്തിൽ റാവൽജിക്കും തുല്യപങ്കാളിത്തമുണ്ടായിരുന്നു. ഇപ്പോഴും നാട്ടിലെയും വീട്ടിലെയും പ്രധാനകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ജനങ്ങൾ റാവൽജിയുടെ ഉപദേശം തേടാറുണ്ട്. റാവൽജി ബദരീനാഥന്റെ പ്രതിരൂപമാണെന്നാണ് വിശ്വാസം.ചന്ദ്രമന ഇല്ലത്തു നിന്നും റാവൽജി പദവിയിലെത്തുന്ന 9ാമത്തെ അംഗമാണ് ഇൗശ്വരപ്രസാദ് നമ്പൂതിരി. മേയ് എട്ടിന് വീണ്ടും ക്ഷേത്രം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |