വാരണാസി : കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണ തകിട് കൊണ്ട് പൊതിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വർണം വഴിപാടായി നൽകി ഭക്തൻ. 61 കിലോ സ്വർണമാണ് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത്. ഇതിൽ മോദിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമായ 37 കിലോയാണ് ശ്രീകോവിൽ പൊതിയുന്നതിനായി നൽകിയിട്ടുള്ളത്. ബാക്കിയുള്ള സ്വർണം താഴികക്കുടത്തിന്റെ ഭാഗങ്ങളിൽ ഉപയോഗിക്കും. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത വ്യവസായിയാണ് സ്വർണം നൽകിയത്. ഇയാൾ ദക്ഷിണേന്ത്യക്കാരനാണെന്നാണ് ലഭിക്കുന്ന സൂചന. നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണ് ഇയാൾ.
വാരണാസി ഡിവിഷണൽ കമ്മീഷണറാണ് ക്ഷേത്രത്തിലേക്ക് സ്വർണം ലഭിച്ച വിവരം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഏകദേശം ഒന്നര മാസം മുമ്പാണ് ഭക്തൻ ക്ഷേത്രത്തിന് സ്വർണം സംഭാവന നൽകിയത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചുവരുകളിലും മേൽക്കൂരയിലും 37 കിലോ ഭാരമുള്ള സ്വർണത്തകിടുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. യു പി തിരഞ്ഞെടുപ്പിന്റെ ഭാഗമായി റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ശ്രീകോവിലിലെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ക്ഷേത്രത്തിന് സ്വർണം ലഭിച്ച വിവരം മോദിയെ അറിയിക്കുകയും, നിർമാണ പ്രവർത്തികൾ അദ്ദേഹത്തെ കാണിച്ചതായും ക്ഷേത്ര അധികാരികൾ പറഞ്ഞു. തൂണുകൾക്കും ഗർഭഗൃഹത്തിന്റെ ബാക്കി ഭാഗങ്ങൾക്കും വേണ്ടിയാവും ഇനി ബാക്കിയുള്ള 24 കിലോഗ്രാം സ്വർണത്തകിടുകൾ ഉപയോഗിക്കുന്നത്. ശിവരാത്രി ആഘോഷങ്ങൾക്ക് ശേഷമേ ഈ ജോലികൾ ആരംഭിക്കുകയുള്ളു.
ക്ഷേത്രത്തിലെ ഭിത്തികൾക്ക് ഭാരം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വർണം പൂശുന്നതിനുള്ള പദ്ധതികൾ നേരത്തേ വിദഗ്ദ്ധർ നിരസിച്ചിരുന്നു. അടുത്തിടെയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിപുലീകരിച്ച് ഉദ്ഘാടനം നടത്തിയത്. ഇതോടെ കൂടുതൽ ആളുകൾക്ക് ദർശനം സുഗമമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |