മോസ്കോ : യുക്രെയിന് നേരെ റഷ്യ നടത്തുന്ന അധിനിവേശം ലോകത്തെ ഒന്നടങ്കം ആശങ്കയുടെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. ലോകമെമ്പാടും യുദ്ധത്തിന്റെ ഫലമായുണ്ടായ ഉപരോധങ്ങളുടെ പ്രതിഫലനം ദൃശ്യമാണ്. കരയിലും കടലിലും ആകാശത്തുമെല്ലാം ഇത് പ്രകടമാണ്. ഇപ്പോഴിതാ ബഹിരാകാശത്തും യുക്രെയിൻ - റഷ്യ സംഘർഷം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
റഷ്യൻ - യൂറോപ്യൻ സംയുക്ത ചൊവ്വാ ദൗത്യമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ലാൻഡ് റോവറെ ചൊവ്വയിലിറക്കുന്ന എക്സോമാർസ് മിഷൻ ഈ വർഷം നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാൽ, റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പദ്ധതി ഈ വർഷം നടക്കാനുള്ള സാദ്ധ്യതകളെല്ലാം മങ്ങി.
' റോസലിന്റ് ഫ്രാങ്ക്‌ലിൻ " എന്ന റോവർ ചൊവ്വയിലിറക്കി അവിടുത്തെ മണ്ണ് തുരന്ന് ജീവന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ച പഠനങ്ങൾ നടത്തുന്നതാണ് പദ്ധതി. 2020ലായിരുന്നു ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിലും സാങ്കേതികപരമായ കാരണങ്ങളാലും നീട്ടിവച്ചു.
എന്നാൽ, ഈ വർഷം സെപ്റ്റംബറിൽ വിക്ഷേപണം നടക്കുമെന്നും ലോഞ്ചർ, ഡിസന്റ് മോഡ്യൂൾ, ലാൻഡിംഗ് പ്ലാറ്റ്ഫോം എന്നിവ റഷ്യയുടെ റോസ്കോസ്മോസ് സ്പേസ് ഏജൻസിയാണ് നൽകുന്നതെന്നും യൂറോപ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കിയിരുന്നു.
എന്നാൽ, റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വർഷം വിക്ഷേപണത്തിന് സാദ്ധ്യതയില്ലെന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കിയത്. ഉപരോധങ്ങളിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള തങ്ങളുടെ വിക്ഷേപണങ്ങളെല്ലാം താത്കാലികമായി റദ്ദാക്കിയതായി റോസ്കോസ്മോസ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |