പാലക്കാട്: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളോടുള്ള വിവേചനത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. സ്‌കൂളുകൾ പൂർണതോതിൽ ആയതോടെ സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾ പലപ്രശ്നങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇതിനെതിരെയാണ് ആർ.ടി.ഒ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുന്നത്. ബസ് ജീവനക്കാരുടെ പെരുമാറ്റം, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്തുനിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, കൺസെഷൻ നിഷേധിക്കുക എന്നിവയാണ് വിദ്യാർത്ഥികൾ സ്ഥിരമായി അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങൾ.
യാത്രക്കാർ ഇല്ലെങ്കിൽ പോലും മിക്ക ബസുകളും വിദ്യാർത്ഥികളെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റാതെ പോകുന്നതും നിത്യസംഭവമാണ്. ഇത്തരം പ്രവണതക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധനയ്ക്കായി കൂടുതൽ സംഘങ്ങളെ നിയമിക്കുമെന്നും അധികൃതർ പറഞ്ഞു. പരിശോധനയുടെ ഭാഗമായി ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജില്ലയിലെ ബസ് ജീവനക്കാർക്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി. ബസുകളിൽ കുട്ടികൾക്ക് സീറ്റ് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മറ്റ് യാത്രക്കാർക്കുവേണ്ടി കുട്ടികളെ എഴുന്നേൽപ്പിക്കരുത്. സ്റ്റാൻഡിൽ ബസുകൾ എത്തിയാൽത്തന്നെ കുട്ടികൾക്ക് കയറിയിരിക്കാൻ അനുവാദം നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിലവിൽ രാവിലെയും വൈകീട്ടും ബസുകളിൽ വിദ്യാർത്ഥികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല സ്‌കൂളുകൾക്കു മുന്നിലും പൊലീസ് കാവൽനിന്നാണ് കുട്ടികളെ ബസിൽ കയറ്റി വിടുന്നത്. പൊലീസ് ഇല്ലാത്ത സ്ഥലങ്ങളിലാണ് കൂടുതൽ പ്രശ്നം. ഇത്തരത്തിൽ വിദ്യാർത്ഥികൾ നൽകുന്ന പരാതികളുള്ള സ്ഥലത്ത് മോട്ടോർ വാഹനവകുപ്പ് നേരിട്ടെത്തി പരിശോധിക്കും.
വാട്സ്ആപ്പ് വഴി പരാതി നൽകാം
ഇനി മുതൽ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴിയും പരാതി അറിയിക്കാം. ബസുകളെ സംബന്ധിച്ച് ജില്ലയിൽ നിന്നുള്ള പരാതികൾ 9188961009 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം.
പരാതികൾ ലഭിച്ചു തുടങ്ങി
ഇന്നലെ അഞ്ച് പരാതികൾ ലഭിച്ചു. ലഭിക്കുന്ന പരാതികൾക്കനുസരിച്ച് ബസ് ജീവനക്കാർക്ക് ആദ്യഘട്ടമെന്ന നിലയിൽ കർശന താക്കീത് നൽകി വിട്ടയക്കുകയാണ് ചെയ്യുന്നത്. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ പിഴയും പെർമിറ്റ് റദ്ദാക്കലും അടക്കമുള്ള നടപടികൾ സ്വീകരിക്കും. ബസുകൾ വാതിൽ അടയ്ക്കാതെ കെട്ടിവച്ച് സർവീസ് നടത്തുന്നതിനെതിരെയും പരിശോധ ശക്തമാക്കിയിട്ടുണ്ട്.
എം.കെ.ജയേഷ് കുമാർ, എൻഫോഴ്സ് മെന്റ് ആർ.ടി.ഒ, പാലക്കാട്.
ആർ.ടി.ഒ തീരുമാനം നല്ലത്
വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴി പരാതി നൽകാവുന്ന ആർ.ടി.ഒയുടെ പുതിയരീതി വളരെ നല്ലതാണ്. ബസുകൾ കയറ്റാതെ പോകുന്നതാണ് അനുഭവിക്കുന്ന പ്രധാനപ്രശ്നം. ബസിൽ തിരക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും സമാന അവസ്ഥതന്നെയാണ്. അതിനാൽ കോളേജ് വിട്ടാൽ ഏറെനേരം ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടിവരാറുണ്ട്.
ആർ.വിദ്യ, ബി.കോം ഫിനാൻസ്, മൂന്നാംവർഷ വിദ്യാർത്ഥി, ചിന്മയ കോളേജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |