പത്തനംതിട്ട : ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനം വരുന്നു. മേലുദ്യോഗസ്ഥരുടെ പാസ് വേർഡ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പ് തടയാനാണ് പുതിയ മാറ്റം. ഓരോ ജീവനക്കർക്കും കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ വൺടൈം പാസ് വേർഡ് ഏർപ്പെടുത്തി. ഒ.ടി.പി ലഭിക്കാത്തവർക്ക് കമ്പ്യൂട്ടറിൽ കയറാനും പണമിടപാടുകൾ നടത്താനുമാകില്ല. ഓരോ ജീവനക്കാരനും ലഭിക്കുന്ന ഒ.ടി.പി അവർക്ക് അനുവദിച്ചിരിക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസത്തിലുള്ള കമ്പ്യൂട്ടറിൽ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരാളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാനാകില്ല. ഓഫീസുകളിൽ പരസ്പരം കമ്പ്യൂട്ടറുകൾ മാറി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പുകളിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ ധനകാര്യ വകുപ്പിനു കഴിയുന്നില്ലെന്ന ആക്ഷേപങ്ങൾ ഇല്ലാതാക്കൻ പുതിയ പരിഷ്കാരത്തിന് കഴിയും.
ഓരോ ദിവസവും ജോലിയിലുള്ളവർക്ക് മാത്രമേ ഒ.ടി.പി ലഭിക്കുകയുള്ളൂ. ഒരു ഒ.ടി.പി ഒരു പ്രവൃത്തി ദിവസം മാത്രമേ ഉപയോഗിക്കാനാകൂ. ജീവനക്കാരുടെ മൊബൈൽ ഫോണിനു പുറമേ ഇ മെയിൽ വിലാസത്തിലും ഒ.ടി.പി ലഭ്യമാകും. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് കമ്പ്യൂട്ടർ ലോഗിൻ ചെയ്തിരുന്ന ജീവനക്കാർ ഇനി ഒ.ടി.പി കൂടി നൽകണം.
പത്തനംതിട്ടയിലെ തട്ടിപ്പ്
കേസിൽ പുരോഗതിയില്ല
പത്തനംതിട്ട ജില്ലാട്രഷറിയിൽ എട്ടുലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഉത്തരവാദികൾക്കെതിരെ നിയമനടപടിയുണ്ടായില്ല. തട്ടിപ്പിന്റെ ആസൂത്രകനെന്നു സംശയിക്കുന്ന ആളിനെ തിരിച്ചറിഞ്ഞതായി പറയുന്നുണ്ടെങ്കിലും മറ്റു ജീവനക്കാരുടെ പങ്കാളിത്തം വ്യക്തമല്ല. മറ്റു ജീവനക്കാരുടെയും ട്രഷറി ഓഫീസർമാർ ഉപയോഗിച്ചതുമായ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്.
ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തട്ടിപ്പ് നടന്ന ജില്ലാ ട്രഷറി, പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി. മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയ ജീവനക്കാരൻ ഷഹീർ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോൾ തട്ടിപ്പ് വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |