ന്യൂഡൽഹി: സെക്കന്തരാബാദിലെ സനത്‌നഗർ-ശങ്കർപള്ളി സെക്ഷനിൽ നൂറുകിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ചീറിപ്പാഞ്ഞ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മുറിക്കുള്ളിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ശ്വാസമടക്കി നിന്നു. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠി അടക്കമുള്ളവർ കയറിയ മറ്റൊരു ട്രെയിൻ അതേ പാളത്തിലൂടെ അതിവേഗത്തിൽ എതിർദിശയിൽ പാഞ്ഞുവരുന്നുണ്ടായിരുന്നു. പച്ച തെളിയാത്ത സിഗ്‌നൽ പോയിന്റും കടന്ന് ട്രെയിൻ മുന്നോട്ട് കുതിച്ചതോടെ ലോക്കോ പൈലറ്റ് മുറിയിലുള്ള റേഡിയോ പോലുള്ള ഒരുപകരണം ഉച്ചത്തിൽ അലാറം മുഴക്കി. അടുത്ത നിമിഷം ട്രെയിനിനിന് വേഗത കുറഞ്ഞു. പിന്നെ പതുക്കെ നിന്നു. വൻ അപകടമൊഴിവായതിന്റെ ആശ്വാസം മന്ത്രിയുടെ മുഖത്ത്.
ട്രെയിനുകൾ തമ്മിലള്ള കൂട്ടിയിടി, സിഗ്‌നൽ ചാട്ടം, പിന്നിൽ നിന്ന് നിന്നുള്ള കൂട്ടിമുട്ടൽ തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപ്പാക്കുന്ന ഒാട്ടോമാറ്റിക് ട്രെയിൻ പൊട്ടക്‌ഷൻ സംവിധാനമായ 'കവചിന്റെ' പരീക്ഷണമായിരുന്നു അത്. നേരിട്ട് പരീക്ഷണത്തിൽ പങ്കെടുത്തതിന്റെ വീഡിയോ റെയിൽവേമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
2022-23 വർഷം ആത്മനിർഭർ പദ്ധതിക്ക് കീഴിൽ 2000 കിലോമീറ്റർ ദൈർഘ്യത്തിൽ 'കവച്' നടപ്പാക്കുമെന്ന കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സാങ്കേതിക വിദ്യ സുരക്ഷിതമെന്ന് തെളിയിക്കാനുള്ള പരീക്ഷണത്തിൽ മന്ത്രിയും റെയിൽവെ ബോർഡ് ചെയർമാനും പങ്കാളികളായത്.
കവച്:
ലക്ഷ്യം: ട്രെയിൻ അപകടങ്ങൾ ഇല്ലാതാക്കൽ
വിദേശ രാജ്യങ്ങളിൽ സമാന സാങ്കേതിക വിദ്യയ്‌ക്ക് ഒരു കിലോമീറ്ററിന് രണ്ടു കോടി രൂപ ചെലവ് വരുന്നിടത്ത് കവചിന് 50ലക്ഷം രൂപ മതിയാകും.
പ്രവർത്തനം ഇങ്ങനെ: ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും ഡ്രൈവർ നിറുത്താതെ പോകുന്ന അവസരങ്ങളിൽ കവച് ഒാട്ടോമാറ്റിക് സംവിധാനത്തിലൂടെ ബ്രേക്കിട്ട് ട്രെയിൻ നിറുത്തുന്നു.
ട്രാക്കുകളിലും സ്റ്റേഷൻ യാർഡുകളിലും ഘടിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ടാഗുകളിൽ നിന്നുള്ള സിഗ്നൽ ഉപയോഗിച്ച് ട്രെയിനിന്റെ നീക്കം മനസിലാക്കിയാണ് പ്രവർത്തനം. ട്രെയിനുകളുടെ സ്ഥലം, സിഗ്‌നൽ പോയിന്റുകൾ എന്നിവ കവചിൽ അപ്‌ലോഡ് ചെയ്യും. ഇവ ഒരു കൺട്രോൾ റൂമിൽ ഏകോപിപ്പിച്ചാണ് കവച് പ്രവർത്തിക്കുന്നത്. ക
ലോക്കോപൈലറ്റ് മുറിയിലുള്ള ഉപകരണത്തിലെ ഡിസ്‌പ്ളേ ബോർഡിൽ സിഗ്‌നൽ പോയിന്റുകൾ കാണാം. ഇതിനാൽ ലോക്കോപൈലറ്റിന് ജനാലയ്‌ക്ക് വെളിയിൽ കഴുത്തിട്ട് സിഗ്‌നൽ നോക്കേണ്ടതില്ല.
കവച് അപകടം മണത്ത് അലാറം മുഴക്കുന്ന സമയത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വിവിധ ട്രാക്കുകളിൽ ഒാടുന്ന എല്ലാ ട്രെയിനുകളും സ്വയം ബ്രേക്കിട്ട് നിൽക്കും. 160 കിലോമീറ്റർ വേഗത്തിൽ ഒാടുന്ന ട്രെയിനുകളിൽ കവച് പ്രവർത്തിപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |