സിഡ്നി: മാന്ത്രിക സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആസ്ട്രേലിയൻ ഇതിഹാസം ഷേൻ വാൺ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി വിടവാങ്ങി. 52 വയസായിരുന്നു. തായ്‌ലൻഡിലെ വസതിയിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ആസ്ട്രേലിയയുടെ മറ്റൊരു ഇതിഹാസ ക്രിക്കറ്റർ റോഡ് മാർഷ് ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലെഗ് സ്പിന്നിന് പുതിയ നിർവചനങ്ങൾ രചിച്ച വാൺ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ താരം. 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ വീഴ്ത്തി. 2007 ഡിസംബർ 3ന് ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരനാണ് വാണിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്. 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റും നേടി. 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 1000ത്തിൽ അധികം വിക്കറ്റുകൾ. 1993ലെ ആഷസ് പരമ്പരയിൽ ഓൾഡ് ട്രാഫോർഡിൽ വച്ച് ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാൻ വാൺ എറിഞ്ഞ ബാൾ നൂറ്റാണ്ടിന്റെ പന്ത് എന്നാണ് അറിയപ്പെടുന്നത്.
ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിൽ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യൻമാരാക്കിയും വാൺ മികവ് തെളിയിച്ചു.1992ൽ ഇന്ത്യയ്ക്കെതിരെ സിഡ്നിയിൽ നടന്ന ടെസ്റ്റിലൂടെയാണ് ഓസീസ് കുപ്പായത്തിൽ അരങ്ങേറ്റം. ആസ്ട്രേലിയയുടെ 1999, 2003 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും വാൺ പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |