ടാർ ചെയ്തതിനു പിന്നാലെ പൈപ്പിടാനായി റോഡുകൾ കുത്തിപ്പൊളിക്കുന്ന പതിവുരീതിക്കു വിരാമമിടാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പും ജലവിഭവവകുപ്പും സംയുക്തമായി തീരുമാനിച്ചത് പൊതുജനങ്ങൾക്ക് ആശ്വാസകരവും സ്വാഗതാർഹവുമായ നടപടിയാണ്. വൻതുക ചെലവഴിച്ച് നല്ലരീതിയിൽ ടാർ ചെയ്യുന്ന റോഡുകൾ പോലും പണികഴിഞ്ഞാലുടൻ വെട്ടിപ്പൊളിക്കുന്നത് പലയിടങ്ങളിലും കാണാമായിരുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലമാണ് കാലങ്ങളായി ഈ പ്രശ്നം നിലനിന്നിരുന്നത്.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും റോഷി അഗസ്റ്റിനും ജനുവരിയിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച നിരീക്ഷണസമിതി പോംവഴിയെന്നോണം റോഡിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
'പ്രവൃത്തി ' കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാർചെയ്ത് പണി പൂർത്തീകരിച്ച റോഡുകൾ ഒരുവർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കുകയുള്ളുവെന്നും ചോർച്ചയെത്തുടർന്നുള്ള അടിയന്തര അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കുമാത്രം ഇളവു നൽകാനുമാണ് സമിതി നിർദ്ദേശിച്ചതനുസരിച്ച് കൈക്കൊണ്ടിട്ടുള്ള തീരുമാനം.
റോഡുകളിൽ നടക്കാൻ പോകുന്ന ജോലിയുടെ കലണ്ടർ പൊതുമരാമത്ത് -ജലവിഭവവകുപ്പുകൾ ഇതിനായി തയ്യാറാക്കിയ റോ പോർട്ടലിൽ രേഖപ്പെടുത്തി കൃത്യമായി അപ്ഡേറ്റ് ചെയ്യും. അത്യാവശ്യമായി ചോർച്ച പരിഹരിക്കാനുള്ള അനുവാദത്തിനും ഇതേ പോർട്ടലിലൂടെ തന്നെ ജലവിഭവവകുപ്പ് അപേക്ഷിച്ചാൽ മതി. ഇരുവകുപ്പുകൾക്കും ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം വ്യക്തമായി തീരുമാനിച്ചിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത. പുതിയ പൈപ്പ് കണക്‌ഷനായി റോഡ് കുഴിക്കുന്നത് മുതൽ മുൻനിലവാരത്തിൽ പുനർനിർമ്മിക്കുന്നത് വരെയുള്ള ഉത്തരവാദിത്വം ജലവിഭവ വകുപ്പിനായിരിക്കും. ചോർച്ചയ്ക്കും അറ്റകുറ്റപ്പണിക്കായും കുഴിക്കേണ്ട റോഡും ജലവിഭവ വകുപ്പുതന്നെ പുനർനിർമ്മിക്കണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമാകട്ടെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്കായിരിക്കും. ഇരുവകുപ്പുകളിലെയും എക്സിക്യുട്ടീവ് എൻജിനീയർ തലത്തിൽ പണിനടക്കുന്ന സ്ഥലത്ത് സംയുക്ത പരിശോധനയും നടത്തണം.
പരിപാലന കാലയളവിലുള്ള റോഡുകൾ കുഴിക്കും മുൻപേ പുനർനിർമ്മിതിക്കുള്ള തുകയുടെ 10 ശതമാനം പൊതുമരാമത്ത് വകുപ്പിന് ജലവിഭവവകുപ്പ് കെട്ടിവയ്ക്കണം. പൈപ്പിടാൻ കുഴിക്കുന്ന റോഡുകളിലെ പണി നിശ്ചിതകാലയളവിനുള്ളിൽ പൂർത്തിയായിരിക്കണം. അനുമതി പത്രത്തിൽ ഇത് രേഖപ്പെടുത്തും. വൈകിയാൽ ഡെപ്പോസിറ്റ് തുകയിൽ ആനുപാതികമായ തുക കുറയ്ക്കുകയും ചെയ്യും. ജലവിഭവവകുപ്പ് ചെയ്യുന്ന പണികൾ സംബന്ധിച്ച വിശദമായ ബോർഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിൽ പരിപാലന കാലയളവ് കണക്കാക്കി പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനുള്ള ബോർഡ് വയ്ക്കുന്ന നടപടി വിജയകരമായി നടന്നുവരികയാണ്. പൊതുമരാമത്ത് വകുപ്പ് പൊതുവെ അഴിമതി നടത്താൻ പഴുതുകളേറെയുള്ള വകുപ്പാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ വകുപ്പ് ഭരിച്ചിരുന്ന മന്ത്രി ജി.സുധാകരൻ വലിയതോതിൽ അഴിമതിക്കു തടയിടാൻ ശ്രമിച്ചിരുന്നു. അതേപാതയിൽ മികച്ചനിലയിലാണ് ഇപ്പോൾ ചുമതലയുള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും നീക്കം. ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി റോഷി അഗസ്റ്റിനും കാര്യക്ഷമമായി വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഭരണ തലപ്പത്തിരിക്കുന്നവർ ഊർജ്ജസ്വലരും കാര്യപ്രാപ്തിയുള്ളവരുമാകുമ്പോഴെ ഭരണം സുഗമമാകൂ.
റോഡുകൾ വെട്ടിപ്പൊളിക്കുന്ന കാര്യത്തിലെ പുതിയ നടപടി പ്രതീക്ഷിക്കുന്നതുപോലെ പ്രാവർത്തികമാവുകയാണെങ്കിൽ വളരെ നല്ല തീരുമാനമായിരിക്കും. എന്നാൽ പ്രവർത്തനങ്ങൾ കലണ്ടറിൽ ഒതുങ്ങാതിരിക്കാൻ ജാഗ്രത ആവശ്യമാണ്. പൊതുജനങ്ങൾക്കുകൂടി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനുമായി ഓൺലൈനിലൂടെ നടപടികളുടെ പുരോഗതി അറിയിക്കുന്നത് ഉചിതമായിരിക്കും. ആ തീരുമാനം കൂടി മന്ത്രിമാരുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |