തൃശൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി നിലവിൽ വന്നപ്പോൾ ജില്ലയിൽ നിന്ന് ഉൾപ്പെട്ടത് ഏഴ് പേരാണെങ്കിലും, ഫലത്തിൽ സംസ്ഥാനത്തെ ഉന്നതാധികാര സമിതിയിൽ പത്തുപേരുടെ സാന്നിദ്ധ്യമുണ്ടാകും. മന്ത്രി കെ.രാധാകൃഷ്ണൻ, ബേബി ജോൺ, എ.സി.മൊയ്തീൻ, എം.കെ.കണ്ണൻ, എൻ.ആർ.ബാലൻ, എം.എം.വർഗീസ്, പി.കെ.ബിജു എന്നിവരാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടവർ. കൂടാതെ ആർ.ബിന്ദു മന്ത്രി എന്ന നിലയിലും കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയിൽ വിജയരാഘവനും
ക്ഷണിതാവായി പങ്കെടുക്കും. മുൻ എം.എൽ.എയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി.അബ്ദുൾ ഖാദറിനെ, അച്ചടക്ക നടപടികളിലും മറ്റും തീരുമാനമെടുക്കാനുള്ള സമിതിയായ കൺട്രോൾ കമ്മിഷൻ അംഗമായി തിരഞ്ഞെടുത്തതോടെ, പ്രാതിനിദ്ധ്യം പത്തായി. അതേസമയം നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബേബി ജോണിനെ ഒഴിവാക്കി പകരം ദളിത് പ്രാതിനിദ്ധ്യമായി പി.കെ.ബിജുവിനെ ഉൾപ്പെടുത്തി.
നിലവിൽ എല്ലാവരും സംസ്ഥാന കമ്മിറ്റിയിൽ ഉള്ളവരായിരുന്നു. അതേസമയം സംസ്ഥാനസമിതിയിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫിനെ ഇത്തവണയും പരിഗണിച്ചില്ല. സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ എം.എം.വർഗീസ് സംസ്ഥാന സമിതിയിൽ ഇടം പിടിച്ചു. കെ.രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ്. മന്ത്രി ആർ.ബിന്ദുവും സംസ്ഥാന കമ്മിറ്റിയിൽ നേരിട്ട് ഇടം നേടിയില്ല. എൻ.ആർ.ബാലൻ കെ.എസ്.കെ.ടി.യു നേതാവും എം.കെ.കണ്ണൻ കേരള ബാങ്ക് വൈസ് ചെയർമാനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |