കോന്നി : പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിഗ്രാമമായ പാടം വിനോദസഞ്ചാര സാദ്ധ്യതകൾ നിറഞ്ഞ പ്രദേശമാണ്. കലഞ്ഞൂരിൽ നിന്ന് ഒമ്പത് കിലോമീറ്ററും പത്തനാപുരത്ത് നിന്ന് പന്ത്രണ്ടുകിലോമീറ്ററും സഞ്ചരിച്ചാൽ പാടത്തെത്താം. പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും പാടത്തിനു കൂടുതൽ ഭംഗി നൽകുന്നു. വനത്തിന്റെ ഭംഗി ആസ്വദിച്ച് ഇവിടെ യാത്ര ചെയ്യാനാകും. കിഴക്കേ വെള്ളംതെറ്റിയും സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ടുതറയും അധികം ദൂരത്തിലല്ലാതെ റബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വെള്ളച്ചാട്ടങ്ങളും കോട്ട പോലെയുള്ള മലകളും പാടത്തെ മനോഹാരിയാക്കുന്നു. വനംവകുപ്പിന്റെ തേക്ക്, യൂക്കാലിപ്സ് , മാഞ്ചിയം, പറങ്കിമാവ് തോട്ടങ്ങൾ ഇവിടെയുണ്ട്. എ.വി.ടി കമ്പനിയുടെ വിശാലമായ റബർതോട്ടം ഗ്രാമവുമായി അതിർത്തി പങ്കിടുന്നു. ആനയും കാട്ടുപോത്തും മ്ലാവും പന്നിയും മയിലുകളുമുള്ളതാണ് ഇവിടുത്തെ വനമേഖല. നാടിൻെറ ജീവനാഡിയായ വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇൗ നാട്. പത്തായകുഴി, ലിറ്റിൽ കുറ്റാലം വെള്ളച്ചാട്ടങ്ങൾ മനോഹരദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. വനത്തിലെ തേനും നെല്ലിക്കയും ശേഖരിച്ചു ജീവിച്ചിരുന്ന ഒരുതലമുറ പാടത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. എ.വി.ടി കമ്പനിയുടെ റബർ എസ്റ്റേറ്റിൽ പഴക്കംചെന്ന ലയങ്ങളും ക്വാർട്ടേഴ്സുകളും കാണാം. മനോഹരമായ റോഡുകൾ എസ്റ്റേറ്റിനു ഉള്ളിലൂടെ കടന്നുപോകുന്നു. വണ്ടണികോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ച്ചകൾ മനോഹരമാണ്. തടിവെട്ടിന്റെയും കൂപ്പുപണികളുടെയും നാടാണിത്. യൂക്കാലിപ്സ് മരങ്ങൾ തണലൊരുക്കിയ പാതകളും നിരനിരയായി വളർനിൽക്കുന്ന റബർ മരങ്ങളും പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും പാടത്തെ കൂടുതൽ സുന്ദരിയാക്കുന്നു. മാങ്കോട്ടേക്ക് പോകുന്ന വഴിയിലാണ് വണ്ടണികോട്ട. റബർ മരങ്ങൾക്കിടയിലൂടെ കയറ്റംകയറി 30 മിനിറ്റോളം നടന്നാൽ വണ്ടണിമലയുടെ മുകളിലെത്താം. പാടത്തിൻെറ മറുവശത്തുള്ള കോന്നി ഫോറസ്റ്റ് റേഞ്ചിലൂടെ വേണം പൂമലകോട്ടയിലെത്താൻ. സൂര്യോദയവും അസ്തമനവും ഇവിടെ നിന്ന് ദർശിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |