തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലൈബ്രറികളെ 'ഒരു സർവകലാശാല, ഒരു ഗ്രന്ഥശാല" ഓൺലൈൻ പദ്ധതിയിലൂടെ ഒരുകുടക്കീഴിലാകുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്തെ ലൈബ്രറി സർവകലാശാലയ്‌ക്ക് കീഴിലെ മറ്റ് ലൈബ്രറികളുമായി ബന്ധിപ്പിക്കും. കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല ലൈബ്രറിയാണ് പാളയത്തേത്. സർവകലാശാല ലൈബ്രറിയുടെ എൺപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് പദ്ധതി.
ലൈബ്രറികളിലെ പുസ്‌തകങ്ങൾ, ജേർണലുകൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയെപ്പറ്റി ഓൺലൈനിലൂടെ അറിയാം. തെരയുന്ന പുസ്‌തകത്തിന്റെ കോപ്പികൾ, വായനക്കാരൻ കൊണ്ടുപോയ പുസ്‌തകം എന്നുതിരിച്ചെത്തും എന്നീ കാര്യങ്ങളും മനസിലാക്കാം. വെബ്സൈറ്റിൽ തന്നെ വായിക്കാനുള്ള സൗകര്യവും ക്രമേണ ഒരുക്കുമെന്നാണ് വിവരം.
ഓൺലൈനിലൂടെ കാര്യവട്ടത്തെ 43 ഡിപ്പാർട്ട്‌മെന്റുകളിലേയും ലൈബ്രറികളും കാമ്പസ് ലൈബ്രറിയും കൊല്ലത്തെയും ആലപ്പുഴയിലേയും സെന്റർ ലൈബ്രറികളും ഒരു കുടക്കീഴിലാകും. പദ്ധതിക്കായി വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് കാർഡടക്കം നൽകും. രണ്ട് മാസത്തിനുള്ളിൽ പദ്ധതി നടപ്പാകുമെന്ന് പ്രോ വൈസ് ചാൻസലർ പി.പി. അജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.
20 ലക്ഷം ഡിജിറ്റൽ പേജ്
പാളയം ലൈബ്രറിയിൽ ഡിജിറ്റൽ വിജ്ഞാന ശേഖരത്തിനായി 50 ലക്ഷം രൂപയ്‌ക്ക് നടപ്പാക്കിയ ഓപ്പൺ സോഴ്സ് സംവിധാനം വൻ വിജയമാണെന്ന് അധികൃതർ പറഞ്ഞു. അപൂർവവും പഴയതുമായ പുസ്‌തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ കഴിയുന്ന സംവിധാനമാണിത്. 20 ലക്ഷം ഡിജിറ്റൽ പേജുകളാണ് ഇതിലുള്ളത്. ബാക്കി പേജുകളും ഡിജിറ്റലൈസ് ചെയ്യുന്നത് പുരോഗമിക്കുകയാണ്.
ലൈബ്രറി ഡിജിറ്റലായാൽ
പുസ്‌തകം ഷെൽഫിൽ നിന്ന് പെട്ടെന്ന് കണ്ടെത്താൻ ഹാൻഡ് ഹെൽഡ് റീഡർ
പുസ്‌തക മോഷണം നടന്നാൽ സെക്യൂരിറ്റി ഗേറ്റിൽ അലാറം
ടച്ച് സ്ക്രീൻ ഇൻഫർമേഷൻ കിയോസ്‌ക് - പുസ്‌തകത്തിന്റെ സ്റ്റാറ്റസും സ്ഥാനവും തെരയാം
ചെക്ക് - ഇൻ ഡ്രോപ്പ് ബോക്‌സ് - അവധി ദിവസങ്ങളിലും പുസ്‌തകം തിരിച്ചുനൽകി ഓട്ടോമാറ്റിക്കായി രസീത് കൈപ്പറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |