കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്തെ അനാഥമന്ദിരം -പുതിയ നിരത്തുറോഡിന്റെ ഒരു ഭാഗം മുറിഞ്ഞുപോയ അവസ്ഥയിലാണ്. ഗുഡ്സ് ഷെഡിന്റെ പ്ലാറ്റ്ഫോം നീട്ടി നിർമ്മിച്ചപ്പോൾ റെയിൽവേ റോഡിനെ മറന്നതിന്റെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. റോഡ് പുനസ്ഥാപിക്കുമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും മഴക്കാലത്തിന് മുമ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെയിൽവേ താത്ക്കാലിക റോഡ് പണിതിട്ടുണ്ടെങ്കിലും ദുർഘടമാണ് ഇതുവഴിയുള്ള യാത്ര. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കാൽനടയാത്ര പോലും ദുഷ്ക്കരമായിട്ട് നാളുകളേറെയായി. റോഡ് നിർമ്മാണ സമയത്ത് തകർന്ന ഓവുചാലിന്റെ സ്ലാബ് പുനസ്ഥാപിക്കാത്തതിനാൽ മഴ വന്നാൽ റോഡിൽ വെള്ളം കയറുമെന്ന് ഉറപ്പ്. ബദൽ പാതയിലെ വളവിൽ പഴയകെട്ടിടം ഉള്ളതിനാൽ അപകടസാദ്ധ്യതയും ഏറെയാണ്.
ചുങ്കത്തേക്കും വെസ്റ്റ്ഹില്ലിലേക്കും ടൗണിൽ നിന്ന് എളുപ്പമെത്താൻ കഴിയുന്ന റോഡാണിത്. റെയിൽവേയുടെ സ്ഥലമാണെങ്കിലും മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ച സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്ലാറ്റ്ഫോമിന്റെ പണി പൂർത്തിയായാൽ റോഡ് പുനസ്ഥാപിച്ച് നൽകാമെന്നായിരുന്നു റെയിൽവേ നൽകിയ വാഗ്ദാനം. റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് കാരുണ്യ റസിഡൻസ് അസോസിയേഷൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
@ കോർപ്പറേഷൻ കൗൺസിലിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ വിഷയം അവതരിപ്പിച്ചതിനെ തുടർന്ന് മേയർക്ക് റെയിൽവേ ഉറപ്പുനൽകിയതാണ്. പ്ലാറ്റ്ഫോമിന്റെ പണി ഏതാണ്ട് പൂർത്തിയായ സ്ഥിതിയ്ക്ക് മഴക്കാലമാകുന്നതിന്റെ മുമ്പ് റോഡ് പുനസ്ഥാപിക്കണം. സി.പി.സുലൈമാൻ, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |