ഇസ്ലാമിൽ ഹിജാബ് അനിവാര്യമായ മതാചാരമല്ല
ഭരണഘടനാ പരിരക്ഷയില്ല
വിദ്യാർത്ഥിനികളുടെ ഹർജി തള്ളി
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി, മുസ്ലീം സ്‌ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാം വിശ്വാസപ്രകാരം അനിവാര്യമായ മതാചാരമല്ലെന്നും, ഹിജാബിന് ഭരണഘടനാ പരിരക്ഷയില്ലെന്നും വിധിച്ചു. വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നതിനെ കോടതി അനുകൂലിച്ചു.
ക്ലാസിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ചരിത്രവിധി പുറപ്പെടുവിച്ചത്.
ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്നും ഒഴിച്ചു കൂടാനാവാത്ത മതാചാരമാണെന്നും ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മതാചാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹർജിക്കാർക്ക് ഹാജരാക്കാനായില്ല. മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനയുടെ 25-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ ഹിജാബ് ധരിക്കുന്നതിനില്ല. ഹിജാബ് നിരോധനം ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല. വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നതിൽ ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ,സ്വകാര്യതയുടെയോ ലംഘനമില്ല - കോടതി ചൂണ്ടിക്കാട്ടി. റംസാൻ കാലത്ത് ഹിജാബ് അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ വിനോദ് കുൽക്കർണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.
കോളേജുകളിലും സ്‌കൂളുകളിലും തുല്യതയും ക്രമസമാധാനവും തകർക്കുന്ന വസ്‌ത്രങ്ങൾ നിരോധിച്ച് ഫെബ്രുവരി 5ന് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിനെതിരെയാണ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്. വാദത്തിനിടെ, കഴിഞ്ഞ മാസം ഹിജാബും കാവി സ്‌കാർഫും ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ കോടതി താൽക്കാലികമായി നിരോധിച്ചിരുന്നു.
ബംഗളൂരുവിൽ
നിരോധനാജ്ഞ
വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബംഗളൂരു നഗരത്തിൽ ഇന്നലെ മുതൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധർവാദ്, കൽബുർഗി, ശിവമോഗ ജില്ലകളിലും നിരോധനാജ്ഞയുണ്ട്.
വിവാദത്തുടക്കം
ജനുവരിയിൽ ഉഡുപ്പി ഗവ. വനിതാ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ച ആറു വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതോടെയാണ് വിവാദം തുടങ്ങിയത്. വിദ്യാർത്ഥിനികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ,കോളേജുകളിൽ യൂണിഫോം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഹിജാബ് വിവാദം കൂടുതൽ കോളേജുകളിലേക്ക് വ്യാപിച്ചു. കാവിഷാൾ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ പല കാമ്പസുകളിലും സംഘർഷമായി.
ലോകം മുഴുവൻ ഹിജാബ് അംഗീകരിക്കുന്നുണ്ട്. വിധിക്കെതിരെ നിയമ സാദ്ധ്യത തേടും
-പി.എം.എ. സലാം,
മുസ്ളിം ലീഗ് സംസ്ഥാന
ജനറൽ സെക്രട്ടറി
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന വിധി വിഷമമുണ്ടാക്കുന്നതാണ്.
- മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്ത പ്രസിഡന്റ്
ഹിജാബ് നിർബന്ധമാണ് എന്നതിൽ മുസ്ലിം ലോകത്ത് ഇന്നോളം എതിരഭിപ്രായം ഉണ്ടായിട്ടില്ല.'
-കാന്തപുരം
എ.പി.അബൂബക്കർ മുസ്ലിയാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |