ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമായി ട്രീസ ജോളി
വനിതാ ഡബിൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിലെത്തി
ക്വാർട്ടറിൽ അട്ടിമറിച്ചത് രണ്ടാം സീഡ് സഖ്യത്തെ, സെമിയിൽ തോറ്റാലും വെങ്കലം ലഭിക്കും
സിംഗിൾസിൽ ലക്ഷ്യ സെന്നും സെമിയിലെത്തി
ബർമിംഗ്ഹാം : ഒരുകാലത്ത് ബാഡ്മിന്റൺണിൽ ലോക ചാമ്പ്യൻഷിപ്പിന് തുല്യമായി പരിഗണിക്കപ്പെട്ടുപോന്നിരുന്ന ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുപ്പിച്ചിരിക്കുകയാണ് കണ്ണൂർ പുളിങ്ങോം സ്വദേശിനിയായ ട്രീസ ജോളി എന്ന 18കാരി. ഇന്നലെ ദേശീയ കോച്ചും ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിലെ 2001ലെ സിംഗിൾസ് ജേതാവുമായ പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദിനൊപ്പം വനിതാ ഡബിൾസിലാണ് ട്രീസ ചരിത്ര നേട്ടം കുറിച്ചത്.
ആൾ ഇംഗ്ളണ്ട് ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ ലീ ഷോഹീ- ലിൻ സിയൂചാൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 14-21,22-20,21-15 നാണ് ക്വാർട്ടറിൽ അട്ടിമറിച്ച് ട്രീസയും ഗായത്രിയും സെമിഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ ഗെയിം കൈവിട്ടുപോയശേഷം തിരിച്ചടിച്ചുനേടിയാണ് തങ്ങളെക്കാൾ അന്താരാഷ്ട്ര പരിചയം ഏറെയുള്ള കൊറിയക്കാരെ ഇന്ത്യൻ കൗമാരക്കാർ വീഴ്ത്തിയത്.
മത്സരത്തിൽ ഇന്ത്യയുടെ നെടുംതൂണായി കളിച്ചത് ട്രീസയാണ്. മിന്നുന്ന സ്മാഷുകളിലൂടെ ട്രീസ പോയിന്റുകൾ നേടിയെടുത്തു. രണ്ടാം ഗെയിമിൽ മുന്നിട്ടുനിന്നിരുന്ന കൊറിയൻ താരങ്ങളെ ശരിക്കും സ്തബ്ധരാക്കിയാണ് ട്രീസയും ഗായത്രിയും ഗെയിം നേടിയെടുത്തത്. ആ മാനസിക ആഘാതത്തിൽ നിന്ന് കരകയറാൻ കൊറിയക്കാരെ മൂന്നാം ഗെയിമിൽ അനുവദിച്ചതുമില്ല.ഇതോടെ ചരിത്രനേട്ടം ഇന്ത്യൻ താരങ്ങളെ തേടിവരികയായിരുന്നു.
തൊട്ടുപിന്നാലെ പുരുഷ സിംഗിൾസിൽ ലക്ഷ്യസെന്നിന് ക്വാർട്ടർ ഫൈനലിൽ വാക്കോവർ കിട്ടിയതോടെ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി ഉറപ്പായി. ഇന്നാണ് സെമിഫൈനൽ മത്സരങ്ങൾ.
ഇതുവരെ മൂന്ന് ഇന്ത്യക്കാർക്ക് മാത്രമാണ് ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ കഴിഞ്ഞിട്ടുള്ളത്.
1980ൽ പ്രകാശ് പദുക്കോണാണ് ആദ്യമായി ആൾ ഇംഗ്ളണ്ട് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താമായത്. 81ൽ അദ്ദേഹം വെള്ളി നേടി.
2001ൽ പുല്ലേല ഗോപിചന്ദ് സിംഗിൾസ് ചാമ്പ്യനായി.ഇനി ആൾ ഇംഗ്ളണ്ട് മെഡൽ നേടിയ ആദ്യ അച്ഛനും മകളും എന്ന കൗതുകത്തിലും ഗായത്രിക്കൊപ്പം ഗോപിചന്ദിന് പങ്കാളിയാവാം.
2015ൽ സൈന നെഹ്‌വാൾ ഫൈനലിലെത്തി കരോലിന മാരിനോട് തോറ്റെങ്കിലും വെള്ളിമെഡൽ സ്വന്തമാക്കി.
വോളി കോച്ചിന്റെ മകൾ
കണ്ണൂർ ജില്ലയിലെ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കായിക പരിശീലകനായിരുന്ന ജോളി മാത്യുവിന്റെയും ഡെയ്സിയുടെയും മകളാണ് ട്രീസ. നിരവധി വോളിബാൾ താരങ്ങളെ വളർത്തിയെടുത്ത ജോളി പക്ഷേ തന്റെ മകളുടെ ബാഡ്മിന്റണിനോടുള്ള താത്പര്യത്തെ മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.13വയസുള്ളപ്പോൾ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ മുതിർന്നവർക്കൊപ്പം മത്സരിച്ച് കിരീടം നേടിയാണ് ട്രീസ ശ്രദ്ധയാകർഷിക്കുന്നത്. ആ പ്രായത്തിൽത്തന്നെ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. മലയാളി ഇന്റർനാഷണൽ അപർണ ബാലനൊപ്പം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഡബിൾസിൽ പങ്കെടുത്തിരുന്നു. ജൂനിയർ റാങ്കിംഗ് ടൂർണമെന്റുകളിലെ മികച്ച പ്രകടനം ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിലെത്തിച്ചു. ഇതോടെ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാഡമിയിൽ പ്രവേശനം ലഭിച്ചതാണ് കരിയറിൽ വഴിത്തിരിവായത്.
കൊവിഡ് ലോക്ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ട്രീസ ഗോപിചന്ദ് അക്കാഡമിയിലെത്തിയത്. ഒരു വർഷത്തിലേറെ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലായിരുന്നെങ്കിലും പരിശീലനം മുടക്കിയില്ല. ഈ സീസണിലാണ് ഗായത്രിയുമായി സഖ്യമായത്. ഇക്കഴിഞ്ഞ ഇന്ത്യ ഓപ്പണിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ട്രീസ ആൾ ഇംഗ്ളണ്ടിൽ മെഡൽ നേടുമെന്ന് സത്യത്തിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വലിയ കളിക്കാർക്ക് എതിരെ നന്നായി കളിക്കാൻ കഴിയണേ എന്നുമാത്രമാണ് പ്രാർത്ഥിച്ചത്. അവൾ നന്നായി അദ്ധ്വാനിച്ചു. അതിന്റെ ഫലമാണ് ലഭിച്ചത്. മുൻ കായികാദ്ധ്യാപകനായ എന്നെപ്പോലുള്ള സാധാരണക്കാർക്ക് ബാഡ്മിന്റൺ പോലുള്ള ഗെയിമിൽ പരിശീലന സൗകര്യം ഒരുക്കാൻ വലിയ സാമ്പത്തിക പ്രയാസമാണ് . ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിൽ അംഗത്വം ലഭിച്ചതാണ് ഈ വളർച്ചയ്ക്ക് വഴിയൊരുക്കിയത്.
- ജോളി മാത്യു, ട്രീസയുടെ പിതാവ്
ഭാവിയുടെ താരമാണ് ട്രീസ. ചെറിയ പ്രായത്തിൽതന്നെ സംസ്ഥാന സീനിയർ കിരീടം സ്വന്തമാക്കിയ ട്രീസയുടെ തുടക്കം മാത്രമാണിത്. അവളിലൂടെ ഒരു ഒളിമ്പിക് മെഡൽ നമുക്ക് സ്വപ്നം കാണാം.
- രാകേഷ് ശേഖർ,കേരള ബാഡ്മിന്റൺ അസോസിയേഷൻ ഓണററി സെക്രട്ടറി
ട്രീസയുമായി ഒരുമിച്ച് കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയുമേറെ ഉയരത്തിലേക്ക് വളരാൻ ട്രീസയ്ക്ക് സാധിക്കും.
- അപർണ ബാലൻ,അന്താരാഷ്ട്ര ബാഡ്മിന്റൺ താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |