ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് തൗഹീദ് ജമാഅത്ത് പ്രവർത്തകരെ അറസ്റ്റുചെയ്തു. സംഘടനയുടെ നേതാവ് കോവൈ റഹ്മത്തുള്ള, തഞ്ചാവൂർ സ്വദേശി എസ്. ജമാൽ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്.
വിധി പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടകയിലെയും തമിഴ്നാട്ടിലെയും പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
'വൈ' കാറ്റഗറി സുരക്ഷ
സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹിജാബ് വിഷയത്തിൽ വിധിപറഞ്ഞ ജഡ്ജിമാർക്ക് 'വൈ' കാറ്റഗറി സുരക്ഷ നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവർക്കാണിത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതികളെ എത്രയും പെട്ടെന്ന് തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |