പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഗ്രാമ വണ്ടികൾ സർവീസ് ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി യോഗങ്ങൾ ആരംഭിച്ചു. ഗ്രാമീണ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് ഗ്രാമവണ്ടി.
എം.എൽ.എമാരുടെ അദ്ധ്യക്ഷതയിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ നഗരസഭാ ചെയർമാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ എന്നിവരാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
ജില്ലയിൽ അടൂർ , തിരുവല്ല മണ്ഡലങ്ങളിൽ നടന്ന യോഗങ്ങളിൽ ഗ്രാമ വണ്ടി സർവീസിനോട് അനുകൂല അഭിപ്രായമാണുണ്ടായത്. എന്നാൽ, ഇന്ധന ചെലവ് വഹിക്കാൻ തങ്ങൾക്ക് ഫണ്ടില്ലെന്ന് ചില പഞ്ചായത്തുകൾ അറിയിച്ചു. ഒരു ദിവസത്തെ സർവീസിനുള്ള ഡീസൽ ചെലവായി 3500 രൂപ വീതമാണ് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് അടയ്ക്കേണ്ടത്.
റാന്നി, കോന്നി, ആറൻമുള മണ്ഡലങ്ങളിലെ യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും.
സർവീസ് നടത്തേണ്ട റൂട്ടുകളുടെ റിപ്പോർട്ട് ഏപ്രിൽ അഞ്ചിന് മുൻപ് തയ്യാറാക്കും.
ഗ്രാമ വണ്ടി സർവീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21നാണ്.
ലോ ഫ്ളോർ സർവീസ് ഇന്ന് മുതൽ
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം , എറണാകുളം ഭാഗങ്ങളിലേക്ക് ലോ ഫ്ളോർ എ.സി ബസ് സർവീസുകൾ ഇന്നാരംഭിക്കുമെന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു. തിരുവനന്തപുരം സർവീസ് പുലർച്ചെ അഞ്ചിനും 12.30നുമാണ്. എറണാകുളം വൈറ്റില സർവീസ് 5.15 നും ഉച്ചയ്ക്ക് 12 - 40നും. ഇരുഭാഗങ്ങളിലേക്കും ദിവസം രണ്ടുവീതം സർവീസുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |