തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ ഓർമ്മകൾ നിറയുന്ന തിരുവനന്തപുരം ജവഹർനഗറിലെ വസതിയായ 'കനകശ്രീവത്സം' ഇനി അനാഥമാകില്ല. ചെറുമകൾ ഡോ.കവിത മുൻകൈയ്യെടുത്ത് ഒരു പതിറ്റാണ്ടായി അടഞ്ഞുകിടക്കുന്ന വീടും പരിസരവും വൃത്തിയാക്കി തുടങ്ങി. തിക്കുറിശ്ശിയുടെ അകാലത്തിൽ പൊലിഞ്ഞ മകൾ കനകശ്രീയുടെ മകളാണ് കവിത. കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ വീടിനെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകളാണ് വീടും പരിസരവും വൃത്തിയാക്കാൻ കഴിയാതെ പോയതിന് കാരണമെന്ന് കവിത പറഞ്ഞു.
സാംസ്‌കാരിക വകുപ്പിന് വീടും സ്ഥലവും കൈമാറാൻ ഉദ്ദേശിക്കുന്നില്ല. കുടുംബം തന്നെ സംരക്ഷിക്കും. ഇവിടേക്ക് താമസം മാറാൻ ആലോചനയുണ്ട്. അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങൾ ചെലവു വരും. തനിക്ക് നാലുവയസുള്ളപ്പോഴാണ് കവടിയാറിലുണ്ടായ വാഹനാപകടത്തിൽ അമ്മ മരിച്ചത്. അമ്മയും അപ്പൂപ്പനുമായി ബന്ധപ്പെട്ട ഓർമ്മകൾ ഈ വീട് മാത്രമാണെന്നും കവിത കേരളകൗമുദിയോട് പറഞ്ഞു. കവിതയുടേയും സഹോദരി ഭദ്രയുടേയും പേരിലാണ് വീട്.
സർക്കാർ വീട് ഏറ്റെടുക്കണമെന്നായിരുന്നു വിവിധ സാംസ്‌കാരിക സംഘടനകളുടെ ആവശ്യം. രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ് ചർച്ചകൾ നടക്കുമെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും പറഞ്ഞിരുന്നു. ഇതിനിടെയാണ് വീട് സംരക്ഷിക്കുമെന്ന ഉറപ്പുമായി തിക്കുറിശ്ശിയുടെ കുടുംബം രംഗത്തെത്തിയത്. 'കനകശ്രീവത്സം' ഒരുകാലത്ത് പ്രേംനസീർ അടക്കമുളള ചലച്ചിത്രലോകത്തെ പ്രതിഭകളുടെ സംഗമ സ്ഥാനമായിരുന്നു. തിക്കുറിശ്ശിക്ക് ലഭിച്ച ജെ.സി ഡാനിയേൽ അവാർഡ് അടക്കമുള്ള പുരസ്‌കാരങ്ങളും പുസ്‌തകശേഖരവും വീടിനുളളിൽ ചിതലരിച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുലോചനാദേവിയുടെ മരണശേഷമാണ് കനകശ്രീവത്സത്തിൽ ആൾത്താമസമില്ലാതെയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |