കൊച്ചി: മാറുന്ന ഫാഷൻ ട്രെൻഡിനൊപ്പം പച്ചകുത്താനും മേക്കപ്പിനും മുതിരുമ്പോൾ 'പണി കിട്ടാതെ' സൂക്ഷിക്കണമെന്ന് പൊലീസിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെയും മുന്നറിയിപ്പ്. അടുത്തിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസുകളാണ് മുന്നറിയിപ്പിന് ആധാരം. ചില ടാറ്റൂ, മേക്കപ്പ് കേന്ദ്രങ്ങളിൽ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് സംസ്ഥാനത്തെ അംഗീകൃത ടാറ്റൂ, മേക്കപ്പ് സ്ഥാപനങ്ങളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ടാറ്റൂ സ്ഥാപനങ്ങളിൽ വേദനസംഹാരിയായി മയക്കുമരുന്ന് നൽകുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് പരിശോധനയും നടക്കുന്നു.
അശ്രദ്ധമായും ശുചിത്വം പാലിക്കാതെയും പച്ചകുത്തുമ്പോൾ ത്വക്ക് രോഗങ്ങൾക്കും അത് ഇടയാക്കിയേക്കാം. അതിനാൽ, ടാറ്റൂ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വിശദമായി അന്വേഷിക്കണം. മുമ്പ് പോയവരുടെ അഭിപ്രായം ആരായണം. അടച്ചിട്ട മുറികളിൽ ടാറ്റൂ ചെയ്യേണ്ടിവന്നാൽ കഴിവതും വനിതാ ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വനിതാ സഹായി ഉണ്ടെന്ന് ഉറപ്പാക്കണം. അംഗീകൃത സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം. മോശം അനുഭവമുണ്ടായാൽ ഉടൻ പൊലീസിൽ പരാതിപ്പെടണം.
ശ്രദ്ധിക്കേണ്ടത്
സുരക്ഷിത ഇടമാണെന്ന് ഉറപ്പാക്കണം
കഴിവതും തനിയെ പോകരുത്
വീടുകളിലെത്തിയുള്ള മേക്കപ്പ് തിരഞ്ഞെടുക്കുക
രഹസ്യകാമറകൾ ഉണ്ടാകാനുള്ള സാദ്ധ്യത
''
സ്ത്രീകൾ നടത്തുന്ന നിരവധി ടാറ്റൂ, മേക്കപ്പ് സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവിടെ സുരക്ഷിതത്വം ഏറെയാണ്.
-പ്രീതി ഷാജി,
മേക്കപ്പ് ആർട്ടിസ്റ്റ്,
കൊച്ചി
''
അംഗീകൃതമായി, മാന്യമായി നടത്തുന്ന സ്ഥാപനങ്ങൾ ഏറെയുണ്ട്. ഒരാൾ തെറ്റ് ചെയ്തതിന് എല്ലാവരെയും കുറ്രക്കാരായി കാണരുത്.
-സിജോ ആന്റണി,
ടാറ്റൂ ആർട്ടിസ്റ്റ്, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |