പത്തനംതിട്ട : പൊലീസിലെ തിരക്കേറിയ ജോലികൾ കഴിഞ്ഞാൽ തിരുവല്ല സ്റ്റേഷനിലെ എ.എസ്.എെ സുബൈർ ഹമീദിന് വിശ്രമമില്ല. വീട്ടിലെ വഞ്ചിഭൂമി മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ വ്യാപൃതനാകും അദ്ദേഹം. പതിനഞ്ച് വർഷമായി ശേഖരിച്ച പുരാവസ്തുക്കൾ അദ്ദേഹം മ്യൂസിയമാക്കി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ നാട്ടുപഴമയുടെ അറിവുകൾ തേടി മ്യൂസിയത്തിലെത്തുന്നു. അടൂർ പന്നിവിഴ പുതുവൽപുരയിടം വീടിന്റെ മുകളിൽ അടുത്തിടെയാണ് മ്യൂസിയം തുടങ്ങിയത്.
രാജഭരണകാലം മുതലുള്ള വിവിധയിനം അളവ് തൂക്ക സാമഗ്രികളുടെ വലിയ ശേഖരം മ്യൂസിയത്തിലുണ്ട്. നൂറ് വർഷത്തിലേറെ പഴക്കമുള്ള വാൽവ് റേഡിയോ കൗതുകമാണ്. അക്കാലത്ത് റേഡിയോ വാങ്ങി പ്രവർത്തിപ്പിക്കണമെങ്കിൽ ലൈസൻസ് വേണമെന്നത് പുതുതലമുറയ്ക്ക് പുതിയ അറിവാണ്. റേഡിയോയുടെ ലൈൻസൻസും വർഷംതോറും പുതുക്കുന്നതിനുണ്ടായിരുന്ന അപേക്ഷാ ഫോമും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സാമ്പാറും രസവും പഴയ കാലത്ത് കേടുവരാതെ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള സാമ്പാർപാത്തി, രസപ്പാത്തി, എഴുന്നൂറ് വർഷം മുൻപ് ബംഗാളിലെ നാട്ടുരാജാക്കൻമാർ ഉപയോഗിച്ചിരുന്ന തൂക്കക്കട്ടികൾ, പഴയകാല വാദ്യോപകരണങ്ങൾ, നാഴിപ്പൂട്ട്, ആദ്യകാല വാച്ചുകൾ, സൈക്കിളുകൾ, മണ്ണെണ്ണ ഒഴിച്ച് പ്രകാശിപ്പിച്ചിരുന്ന സൈക്കിൾ ഡൈനാേമകൾ, നൂറ് വർഷത്തിലേറെ പഴക്കമുളള ആറൻമുള കണ്ണാടി തുടങ്ങി നൂറിലേറെ പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. റേഡിയോയും ടി.വിയും ടേപ്പ് റെക്കോർഡറും ഒരുമിച്ചുള്ള സെറ്റ് മറ്റൊരു ആകർഷണമാണ്. പഴയ ക്ളോക്കുകൾ, നാണയങ്ങൾ, കറൻസികൾ, നിയമ പുസ്തകങ്ങൾ എന്നിവ സുബൈർ ഹമീദിന്റെ ശേഖരങ്ങളിലുണ്ട്.
ശമ്പളത്തിന്റെ ഒരുവിഹിതം പുരാവസ്തു ശേഖരണത്തിനായി മാറ്റിവച്ചിരിക്കുകയാണ് സുബൈർ ഹമീദ്. അദ്ദേഹത്തിന്റെ അഭാവത്തിൽ വീട്ടിലെത്തുന്നവർക്ക് പുരാവസ്തുക്കളെപ്പറ്റി വിശദീകരിക്കുന്നത് ഭാര്യ ജവാഹിറ ബാനുവും മക്കളായ അജലും അഫ്സലുമാണ്. അടുത്തിടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് മ്യൂസിയം തുറന്നത്. തിരുവല്ല ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം നിർവഹിച്ചു.
'' കുട്ടിക്കാലത്ത് തുടങ്ങിയ കൗതുകമാണ്. കൂടുതൽ പുരാവസ്തക്കൾ ലഭിക്കുന്നതിനനുസരിച്ച് മ്യൂസിയം വിപുലീകരിക്കും.
സുബൈർ ഹമീദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |