തൃക്കരിപ്പൂർ : കുമ്മായ വരകളില്ലാത്ത കോർട്ട്. നഗ്ന പാദരായ കളിക്കാർ. ആക്രോബാറ്റിക് ചലനങ്ങളിലൂടെ കടലോരത്ത് പറന്നുനടന്ന് ഗോളുകളുതിർക്കുന്ന കളിക്കാർ- ഐ.എസ്.എൽ ഫുട്ബാൾ സമ്മാനിച്ച ലഹരിയുടെ തുടർച്ചയായി വലിയപറമ്പ് കടൽതീരത്ത് ബീച്ച് ഫുട്ബാൾ അരങ്ങുതകർക്കുകയാണ്.
അസ്തമയം കാണാനെത്തിയ വിനോദ സഞ്ചാരികൾക്കും കായികപ്രേമികൾക്കും ഒരുപോലെ വിരുന്നനുഭവമാണ് വലിയപറമ്പ് കെ.ജി.എം. സ്‌പോർട് സ് ക്ലബ്ബ് സംഘടിപ്പിച്ച ടൂർണമെന്റ്. ആദ്യ റൗണ്ടിൽ നിന്ന് നേതാജി പട്ടേൽ കടപ്പുറം, എ.എഫ്.സി. ഒരിയര , വാസ് കോ, യുവചേതന, റെഡ് സ്റ്റാർ തുടങ്ങിയ ക്ലബ്ബുകൾ രണ്ടാം റൗണ്ടിലെത്തി.
ക്ലബ്ബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് നടക്കുന്നത്.
വലിയ പറമ്പിന് പുറമെ തൃക്കരിപ്പൂർ ,പടന്ന തീരദേശത്തെ ഇരുപതോളം ടീമുകളാണ് ചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുന്നത്. ഇരുപതിനായിരം രൂപയാണ് വിന്നേഴ്സിനുള്ള പ്രൈസ് മണി. റണ്ണേർസപ്പിന് 15000 രൂപയും ലഭിക്കും. സ്ഥിരം, റോളിംഗ് ട്രോഫിയും ഇതിന് പുറമെ. ഇന്നലെ നടന്ന മത്സരത്തിൽ ജില്ലാ യൂത്ത് വോളി ചാംപ്യൻഷിപ്പ് പബ്ലിസിറ്റി കൺവീനർ എ.മുകുന്ദൻ , പ്രഭാകരൻ തരംഗിണി കളിക്കാരുമായി പരിചയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |