തൃശൂർ: വേനൽ കടുക്കുകയും കാട്ടുതീയും വരൾച്ചയും കൂടുകയും ചെയ്തതിനു പിന്നാലെ കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ എത്തുകയും ചെയ്യുന്നതിനാൽ ആധിയിലാണ് മലയോരവാസികൾ. പാലപ്പിളളിയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം തമ്പടിച്ചതിന് പിന്നാലെ ആശങ്കയും ഭീതിയും ശക്തമായി.
കാടിനോട് ചേർന്നുള്ള മലയോരങ്ങളിൽ കാട്ടാനയുടെ കൊലവിളിയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആഗ്‌നിമിയ എന്ന അഞ്ചുവയസുകാരിക്കായിരുന്നു കഴിഞ്ഞമാസം ദാരുണാന്ത്യമുണ്ടായത്. കാട്ടാനകൾ വിളകൾ നശിപ്പിക്കുന്നതുമൂലം ഉണ്ടാകുന്നത് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും.
ആക്രമണമുണ്ടാകുമ്പോൾ, വന്യമൃഗങ്ങളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കനത്ത പ്രതിഷേധം ഉയർത്തും. മൃഗങ്ങളെ പ്രതിരോധിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരോ വാഗ്ദാനങ്ങൾ നൽകും. എന്നാൽ പിന്നീട് അതൊന്നും നടപ്പാക്കുകയുമില്ലെന്ന് നാട്ടുകാർ പറയുന്നു.
ആനക്കൊമ്പിൽ കുരുങ്ങിയും കാലിനടിയിൽ ഞെരിഞ്ഞും മരിച്ചവർ ഏറെ. പരിക്കേറ്റു മൃതപ്രായരായി കഴിയുന്നവരും നിരവധി. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ മാത്രം 25 പേർ മരിച്ചതായാണ് കണക്കുകൾ. വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലും സുരക്ഷിതമല്ലാതായിട്ടും പ്രതിരോധ നടപടികളുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. കൃഷിനശിപ്പിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണെന്നാണ് കർഷകരുടെ പരാതി. അപേക്ഷിച്ചാലും നീണ്ട കാത്തിരിപ്പും വേണം, പണം കിട്ടാൻ.
ചില കാരണങ്ങൾ
താൽക്കാലിക പരിഹാര മാർഗങ്ങളല്ല വേണ്ടത്. വിഷയം ആഴത്തിൽ പഠിച്ച് ഒരു പരിഹാരം കണ്ടെത്തണം. ഓരോ സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. മഴക്കാലത്തും കാട്ടാനകൾ കാടിറങ്ങുന്നുണ്ട്.
- ഡോ. പി.ഒ. നമീർ, ഡീൻ, കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ കേന്ദ്രം, വെള്ളാനിക്കര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |