പാലക്കാട്: പാചകവാതകം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് സാധാരണക്കാർ. ഭക്ഷ്യവസ്തുക്കൾക്കൊപ്പം പാചകവാതകം, ഇന്ധനം എന്നിവയുടെ വില കുതിച്ചുയരുകയാണ്. എല്ലാ സാധനങ്ങൾക്കും വിലക്കയറ്റം ഒറ്റയടിക്ക് കൂടിയതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിയ അവസ്ഥയാണ്.
ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞദിവസം 50 രൂപയാണ് വർദ്ധിച്ചത്. ഈ വർഷത്തെ എൽ.പി.ജി സിലിണ്ടറിന്റെ ആദ്യത്തെ വിലകയറ്റമാണിത്. ഇതോടെ സിലിണ്ടറിന്റെ വില 956.50 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് വർദ്ധനവാണിത്. നിലവിലെ സാഹചര്യത്തിൽ ഒരാളുടെ വരുമാനം കൊണ്ടുമാത്രം ജീവിതം മുന്നോട്ടു പോകുന്ന കുടുംബങ്ങൾ ഒരുദിവസം തള്ളിനീക്കാൻ പെടാപാട് പെടുകയാണ്. അടുക്കള ബഡ്ജറ്റിനെ താളംതെറ്റിച്ചുള്ള വിലക്കയറ്റം മൂലം പലരും പാചകം ചെയ്യുന്നത് വിറക് അടുപ്പിലേക്ക് മാറ്റി തുടങ്ങി. എന്നാൽ നഗരങ്ങളിൽ ഫ്ളാറ്റുകളിലും അപാർട്ട്‌മെന്റുകളിലും താമസിക്കുന്നവരാണ് വില വർദ്ധനവിൽ നട്ടംതിരിയുന്നത്. ഇവർക്ക് വിറകടുപ്പ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വിലക്കയറ്റം നിയന്ത്രിക്കണം
നിത്യോപയോഗ സാധനങ്ങൾക്ക് ഇത്തരത്തിൽ വില വർദ്ധിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാചകവാത വിലകയറ്റം താങ്ങാനാവുന്നതല്ല. സിലിണ്ടറിന് ആയിരം രൂപയാകാൻ ഇനി 44 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇത്തരത്തിൽ ഒരുമാസം ഗ്യാസിനു മാത്രം 1000 രൂപ മാറ്റിവയ്ക്കുക എന്നത് സാധ്യമല്ല. വിലക്കയറ്റം നിയന്ത്രിക്കണം.
കല്ല്യാണി, വീട്ടമ്മ, കുനിശ്ശേരി.
പാചകവാതക വില വർദ്ധനവ്-2021
മാർച്ച് 01- 826
ഏപ്രിൽ 01- 816
ജൂൺ 01- 841.50
ആഗസ്റ്റ് 17- 866.50
സെപ്തംബർ 01- 891.50
ഒക്ടോബർ 06- 906.50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |