ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയ കേസെടുത്തു. കേസ് പരിഗണിച്ച കോടതി സംഭവ സ്ഥലത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ജില്ലാ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ തെളിവുകൾ ശേഖരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഫോറൻസിക് ലബോറട്ടിറിയോട് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കാനും നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ന് 2 മണിയോടെ കോടതിയിൽ ഹാജരാക്കണമെന്ന് കേസന്വേഷണ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനില്ക്കുന്നതായാണ് വിവരം. അതേ സമയം പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.പിമാർ കേന്ദ്രമന്ത്രി അമിത് ഷായെ നേരിൽ കണ്ട് സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു.
സംഭവത്തിൽ ന്യായമായരീതിയിൽ നടപടിയെടുക്കും. ഇത്തരം സഭവങ്ങൾ ഇതിന് മുൻപ് ഗുജറാത്തിലും രാജസ്ഥാനിലും ഉണ്ടായിട്ടുണ്ട്. ബിർഭൂം ജില്ലയിൽ നടന്ന ആക്രമണങ്ങളെ ന്യായീകരിക്കില്ല. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നല്കും.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതബാനർജി
ബിർഭൂമിൽ നടന്ന അക്രമസംഭവങ്ങളിൽ അതിയായ ദുഃഖമുണ്ട്. സംസ്ഥാന സർക്കാർ കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് ബംഗാൾ ജനത ഒരിക്കലും ക്ഷമിക്കരുത്
പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |