SignIn
Kerala Kaumudi Online
Saturday, 27 April 2024 12.09 AM IST

ഉയിർതൊടും ഊട്ടുപാറ.

mm

കോട്ടയം. ദൂരെ, നീലാകാശത്തെ ചുറ്റി പച്ചഅരഞ്ഞാണം ചാർത്തിയതുപോലെ മലനിരകൾ. ഇടയ്ക്കിടെ ഓടിയെത്തുന്ന കോടമഞ്ഞ്. കാടിനെ തഴുകിയെത്തുന്ന തണുത്ത കാറ്റ്. കോട്ടയം- പത്തനംതിട്ട ജില്ലകൾ അതിരിടുന്ന പൊന്തൻപുഴ വനത്തിലെ ഊട്ടുപാറ മാടിവിളിക്കുകയാണ്. ഒരേസമയം വനത്തിലൂടെയുള്ള ട്രക്കിംഗും അതിരില്ലാത്ത കാഴ്ചകളുടെ വിരുന്നും ഉയിർതൊടുന്ന അനുഭവമാണ് ഊട്ടുപാറ സമ്മാനിക്കുന്നത്.

കാടിനെ കണ്ട് കാട്ടനുഭവങ്ങൾ ആസ്വദിച്ചുള്ള നടപ്പ്. വിശ്രമിക്കാൻ ഇടയ്ക്കിടെ ചെറുപാറകൾ. ഒടുവിൽ അരക്കിലോമീറ്ററോളം വിസ്തൃതിയിൽ വിശാലമായി പരന്നു കിടക്കുന്ന ഊട്ടുപാറ. പാറയ്ക്കുള്ളിൽ ചെറുചെറു ഓലികൾ. പൊന്തൻപുഴ വനത്തിന്റെ പൊന്നഴകാണ് ഊട്ടുപാറ. ട്രക്കിംഗിന്റെയും വശ്യസുന്ദര കാഴ്ചയുടെയും നേർരൂപം.

വനത്തിന്റെ തണലും തണുപ്പുമാണ് പ്രധാന ആകർഷണം. പാറയിൽ നിന്ന് നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളുമുണ്ട്. ആക്രമണസ്വഭാവമുള്ള ജീവികളില്ലാത്തതിനാൽ പേടിയില്ലാതെ യാത്ര ചെയ്യാം. കാട്ടുകോഴി, തത്ത തുടങ്ങിയ പക്ഷികളും, കേഴ, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ചിത്രശലഭങ്ങളും പെരുമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളും വിവിധ ഔഷധ സസ്യങ്ങളും വനത്തിനെ സമ്പുഷ്ടമാക്കുന്നു. മാമ്പഴക്കാലമായാൽ വനം നിറയെ മാങ്ങ മണമാണ്. നിറഞ്ഞുനിൽക്കുന്ന കാട്ടുമാവുകളുടെ ചോട്ടിൽ മധുരംകിനിയുന്ന എണ്ണമില്ലാത്ത മാമ്പഴങ്ങൾ. വെട്ടി,അത്തി പോലുള്ള കാട്ടുപഴങ്ങൾ.

പാറയാണ് പ്രധാന ആകർഷണം.

അരയേക്കർ സ്ഥലത്ത് ഉയരത്തിൽ നീണ്ട് പരന്ന് കിടക്കുന്ന പാറയാണ് പ്രധാന ആകർഷണം. ഇവിടെ നിന്നാൽ കോട്ടയം- പത്തനംതിട്ട ജില്ലകളുടെ മലയോരം മുന്നിൽ തെളിയും. വീശിയടിക്കുന്ന കാറ്റ് ഉള്ളംകുളിർപ്പിക്കും. ഭക്ഷണവും വെള്ളവുമൊക്കെയായി കൂട്ടമായെത്തി പാറയിലിരുന്ന് കഴിച്ച് വെയിൽതാഴുമ്പോൾ കാടിറങ്ങാം. എന്നാൽ ഊട്ടുപാറയുടെ ടൂറിസം സാദ്ധ്യത തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ഉണ്ടായില്ല. മുൻപ് ഡി.ടി.പി.സി ടൂറിസം സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

ഇതാണ് വഴി.

പുനലൂർ- മൂവാറ്റുപുഴ ഹൈവയിലൂടെ പൊന്തൻപുഴയെത്തിയ ശേഷം ആലപ്ര മേലേൽക്കവല പ്രയാറ്റ് പടിയിൽ വാഹനം പാർക്ക് ചെയ്ത് വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്ന് ഊട്ടുപാറയിലെത്താം. പത്തനംതിട്ട ചുങ്കപ്പാറ വഴിയും പ്രയാറ്റ് പടിയിലെത്തി ഊട്ടുപാറയിലേയ്ക്ക് പോകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, OOTUPARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.