ന്യൂഡൽഹി: ഭിർഭൂം കൊലപാതകക്കേസിൽ അഗ്നിശമന സേനാംഗങ്ങളെ സി.ബി.ഐ സംഘം ചോദ്യം ചെയ്യും. അന്വേഷണം നടത്തുന്ന 30 അംഗ സംഘം കഴിഞ്ഞ ദിവസം സംഭവം നടന്ന സ്ഥലം സന്ദർശിച്ചു. അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥൻ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് മരണസംഖ്യ സംബന്ധിച്ച് ഉയർന്ന് വന്ന വിവാദവും സി.ബി.ഐ സംഘം അന്വേഷിക്കുകയാണ്. തീയണയ്ക്കുന്ന തിനായി രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക.
സംഭവസ്ഥലത്ത് ഡൽഹിയിൽ നിന്നെത്തിയ കേന്ദ്ര ഫോറൻസിക് സംഘം പരിശോധന നടത്തി. ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്ത 22 പേരും സംഭവത്തിൽ പങ്കുള്ളവരാണെന്ന് സി.ബി.ഐ കണ്ടെത്തി. അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖിനെ സി.ബി.ഐ ചോദ്യം ചെയ്തു.
@ സ്വാധീനിക്കാൻ ശ്രമിച്ചാൽ പ്രതിഷേധിക്കും - മമത
ഭിർഭും കൂട്ടകൊല കേസിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിച്ചാൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട്. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്പിച്ചത് നല്ല തീരുമാനമാണ്. എന്നാൽ ബി.ജെ.പിയുടെ നിർദ്ദേശങ്ങൾ പാലിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും - മമത മുന്നറിയിപ്പ് നൽകി.
@ വീണ്ടും ബോംബുകൾ കണ്ടെടുത്തു
ബിർഭൂം ആക്രമണത്തിന് പിന്നാലെ സിക്കന്ദർപൂരിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. ബംഗാൾ പൊലീസാണ് ബോംബുകൾ കണ്ടെടുത്തത്.
പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് സമീപം പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. സമാന രീതിയിൽ ഇന്നലെയും രാംപൂർഹട്ടിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് പൊലീസ് സംഘം ബോംബുകൾ കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |