കൊടുമൺ : വാഴവിള - ആനന്ദപ്പള്ളി റോഡ് വീതികൂട്ടി അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ട് നാളുകളായി. പഞ്ചായത്തംഗങ്ങളോടും എം.പി, എം.എൽ.എ എന്നിവരോടും പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. രണ്ടര കിലോമീറ്റർ ദൂരം മാത്രമുള്ള ഈ റോഡിൽ അഞ്ചു കലുങ്കുകളാണ് തകർന്ന് കിടക്കുന്നത്. പലയിടത്തും റോഡിന്റെ ഇരുവശങ്ങളും ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. ഇവിടെ മണ്ണിട്ട് ഉയർത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കും. വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്നതിനാൽ എതിർവശത്തു നിന്ന് വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രിക്കാർക്കും റോഡിൽ കൂടി കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. പി.ഡബ്യൂ.ഡിയ്ക്കാണ് റോഡിന്റെ നിർമ്മാണ ചുമതല.
കൊടുമൺ പഞ്ചായത്ത് അഞ്ച് , പതിമൂന്ന്, പതിനാറ് വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ആനന്ദപള്ളിയിൽ നിന്ന് കൊടുമൺ, തട്ട, പത്തനംതിട്ട റൂട്ടിലേക്കുള്ള എളുപ്പവഴിയാണിത്.
ഇവിടെ അപകടങ്ങളും പതിവാണ്. പന്തളം, അടൂർ ഭാഗത്ത് നിന്ന് കൊടുമൺ ഭാഗത്തേക്കുള്ള എളുപ്പ വഴിയാണ് ഈ റോഡ്. നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകാറുണ്ട്. അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |