തിരുവനന്തപുരം: തൃശൂർ കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് ഭരതനാട്യം അവതരിപ്പിക്കാൻ നർത്തകി മൻസിയയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായി. ആറാം ഉത്സവദിനമായ ഏപ്രിൽ 21ന് മൻസിയയുടെ ഭരതനാട്യമെന്ന് നോട്ടീസിലുണ്ട്. ഇതിനുശേഷമാണ് അഹിന്ദുവാണെന്ന് അറിഞ്ഞ് ഒഴിവാക്കിയത്.സമാന കാരണത്താൽ ഗുരുവായൂരിലും മുൻപ് അവസരം നിഷേധിച്ചെന്ന് മൻസിയ ഫേസ്ബുക്കിൽ കുറിച്ചു.
മൻസിയ.വി.പി എന്നപേരിൽ തന്നെയാണ് അപേക്ഷിച്ചത്. നോട്ടീസിൽ അവർ അച്ചടിച്ചത് ഭർത്താവിന്റെ പേരുചേർത്ത് മൻസിയ ശ്യാം കല്യാൺ എന്നാണ്.
കലകളും കലാകാരന്മാരും മതവും ജാതിയുമായി കെട്ടിമറിഞ്ഞു കൊണ്ടേയിരിക്കുമെന്നും കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാനായി മാത്രമാണിതെന്നും വിശദമാക്കിയാണ് മൻസിയ കുറിപ്പ് അവസാനിപ്പിച്ചത്.
മലപ്പുറം വള്ളുവമ്പ്രം സ്വദേശിയായ മൻസിയ ക്ഷേത്രകല പഠിച്ചതിന്റെ പേരിൽ വിവേചനം നേരിട്ട മുസ്ലിം പെൺകുട്ടിയാണ്. രക്ഷിതാക്കളുടെ പിന്തുണയിലാണ് പിടിച്ചുനിന്നത്. മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് ജയിച്ചത്. എംഫിലും നെറ്റും നേടി പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ.
# അഹിന്ദുവെന്ന് അറിഞ്ഞില്ല:
ദേവസ്വം ചെയർമാൻ
`നൂറോളം അപേക്ഷകളിൽ നിന്നാണ് മൻസിയയെ തിരഞ്ഞെടുത്തത്. അഹിന്ദുവാണെന്ന് പറഞ്ഞിരുന്നില്ല. കരാർ നടപടികളിലേക്ക് കടന്നപ്പോഴാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന മറുപടിയാണ് നൽകിയത്. ക്ഷേത്രമതിലിനകത്താണ് പരിപാടികൾ. ക്ഷേത്രാങ്കണത്തിലേക്ക് അഹിന്ദുക്കളെ പ്രവേശിപ്പിക്കാറില്ല. അതിനാലാണ് ഇൗ സാഹചര്യം ഉടലെടുത്തത്.'
-യു.പ്രദീപ് മേനോൻ
കൂടൽ മാണിക്യം
ദേവസ്വം ചെയർമാൻ
'അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തതിനാൽ നൃത്തം അവതരിപ്പിക്കാൻ പറ്റില്ലെന്ന് സംഘാടകർ ഫോണിൽ അറിയിച്ചു. തൊഴാൻ വേണ്ടിയല്ല, ദേശീയ നൃത്തോത്സവത്തിനാണ് വരുന്നതെന്ന് മറുപടി പറഞ്ഞു. ഹിന്ദു മതത്തിലേക്ക് മാറിയിട്ടുണ്ടോ എന്നും ചോദിച്ചു. മതമില്ലെന്നും സ്വസ്ഥമായി ജീവിക്കുകയാണെന്നും പറഞ്ഞു. ഇത്തരം വേലിക്കെട്ടുകളെ പൊളിക്കുകയാണ് വേണ്ടത്. പല തരത്തിൽ പ്രശ്നങ്ങൾ അനുഭവിച്ചത് കാരണം എനിക്ക് നിരാശയില്ല. പക്ഷേ കേരളത്തിൽ ഇത്തരം അവസരങ്ങൾ ഇല്ലാതാവുന്നതിലാണ് നിരാശ". - വി.പി. മൻസിയ
സൗമ്യസുകുമാരനും സമാന അനുഭവം
മൻസിയയ്ക്കുണ്ടായ അനുഭവം തനിക്കുമുണ്ടായെന്ന് തിരുവനന്തപുരം പ്ലാമൂട് സ്വദേശിയും കലാഞ്ജലി ഫൗണ്ടേഷൻ ഡയറക്ടറുമായ സൗമ്യ സുകുമാരൻ. ബയോഡേറ്റ നൽകിയപ്പോഴാണ് ഏപ്രിൽ 21ന് വൈകിട്ട് 7നും 8നും ഇടയ്‌ക്ക് ഭരതനാട്യത്തിന് അവസരം നൽകിയത്. ക്രിസ്ത്യാനി എന്നറിഞ്ഞതോടെ അര്യസമാജത്തിൽ നിന്ന് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അവസരം നൽകാമെന്ന് പറഞ്ഞു. തനിക്കത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അവർക്ക് ആചാരങ്ങളും നിയമങ്ങളും തുടർന്നേ പറ്റു. പക്ഷേ, ഇനിയെങ്കിലും മാറ്റമുണ്ടാകാണം. ഇല്ലെങ്കിൽ മറ്റു പലർക്കും ഇൗ അവഗണനയുണ്ടാവും.
`കൂടൽമാണിക്യം ദേവസ്വവുമായി സംസാരിച്ചു. തന്ത്രിമാരടക്കമുള്ള ഭരണസമിതിയോട് യോഗം ചേർന്ന് തീരുമാനമെടുക്കാൻ പറഞ്ഞിട്ടിട്ടുണ്ട്. മതത്തിന്റെ പേരിൽ കലാകാരൻമാരെ വേർതിരിക്കരുത് . അവസരം നിഷേധിക്കരുത്.'
-കെ.രാധാകൃഷ്ണൻ
ദേവസ്വം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |