കൊളംബോ : ത്രിദിന ന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ശ്രീലങ്കയിലെത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ സന്ദർശനം. ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഒരു കോടി പത്ത് ലക്ഷം രൂപ ചെലവിൽ ശ്രീലങ്കയിൽ ഇന്ത്യ നിർമ്മിച്ച ജാഫ്ന സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം വെർച്വലായി ഇരുവരും സംയുക്തമായി നിർവഹിച്ചു. ബുദ്ധ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ പിന്തുണയുറപ്പിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ലങ്കൻ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോട്ടബയ രജപക്സെ, ധനമന്ത്രി തുളസി രജപക്സെ എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ന് കൊളംബോയിൽ നടക്കുന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജയശങ്കർ ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുമായും ചർച്ച നടത്തും.
അതേ സമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 100 കോടി ഡോളർ സാമ്പത്തിക സഹായം നൽകിയതിന് ലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. അതേ സമയം, അവശ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യയോട് ലങ്ക 100 കോടി ഡോളർ അധിക സഹായത്തിന് അഭ്യർത്ഥിച്ചതായി സൂചനയുണ്ടെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിംസ്റ്റെക്
ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് 1997 ജൂൺ 6ന് സ്ഥാപിതമായ ബിംസ്റ്റെക് ( ദ ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക് ഓപ്പറേഷൻ - BIMSTEC ). ബംഗാൾ ഉൾക്കടലിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണിവ. വിവിധ മേഖലയിലെ സഹകരണമാണ് കൂട്ടായ്മയുടെ ലക്ഷ്യം. ബിംസ്റ്റെകിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് ബംഗ്ലാദേശിലെ ധാക്കയിലാണ്. 2018 മുതൽ ശ്രീലങ്കയാണ് ബിംസ്റ്റെക് അദ്ധ്യക്ഷ പദവി വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |