മോസ്‌കോ: യുക്രെയിനിൽ അധിനിവേശം തുടരുന്നതിനിടെ യുക്രെയിൻ അതിർത്തിയിലുള്ള റഷ്യൻ പ്രദേശമായ ബെൽഗൊറോഡിലെ റഷ്യൻ സൈനിക കേന്ദ്രത്തിന് നേരെ യുക്രെയിൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നാല് റഷ്യൻ സൈനികർക്ക് പരിക്കേറ്റെന്നാണ് വിവരം.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയിൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ബെൽഗൊറോഡ് ഗവർണർ വ്യാചെസ്ലേവ് ഗ്ലാഡ്‌കോവ് വ്യക്തമാക്കി. ഫെബ്രുവരിയിൽ റഷ്യയിലെ മില്ലെറാവോ വ്യോമത്താവളത്തിനു നേർക്കും യുക്രെയിൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ഒ.റ്റി.ആർ- 21 തോച്ക-യു ബാലിസ്റ്റിക് മിസ്സൈൽ ആണ് യുക്രെയിൻ പ്രയോഗിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ വിഷയം യുക്രെയിൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചെന്ന് യുക്രെയിൻ പ്രതിനിധികൾ ഒപ്പിട്ട് നൽകിയതിനെ സ്വാഗതം ചെയ്യുന്നവെന്നും
എന്നാൽ, വിഷയത്തിൽ കൂടുതൽ പുരോഗതിയൊന്നുമുണ്ടായില്ലെന്നും വെളിപ്പെടുത്തി ക്രെംലിൻ. ഇനിയും കുറേയധികം ജോലികൾ ബാക്കിയുണ്ടെന്നും ക്രെംലിൻ വക്താവ് വ്യക്തമാക്കി. സമാധാനചർച്ചകളിൽ നേരിയ പുരോഗതിയുണ്ടായതായി വാർത്തകൾ പുറത്തുവരുമ്പോഴും യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമാണ്. മരിയുപോളിലെ റെഡ് ക്രോസ് കെട്ടിടത്തിൽ ഇന്നലെ റഷ്യ ആക്രമണം നടത്തി. ആളപായമുണ്ടോയെന്ന് വ്യക്തമല്ല. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ ഏറെക്കുറെ തകർന്ന നിലയിലാണ്. കീവിലുൾപ്പെടെ ഇന്നലെ സ്ഫോടനം നടന്നെന്നാണ് വിവരം. മൈലോക്കീവിലെ റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിൽ ചൊവ്വാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കിഴക്കൻ യുക്രെയിനിലെ വ്യാവസായിക മേഖലകളിൽ റഷ്യൻ ആക്രമണം ശക്തമാവുകയാണ്.
@ ഇതുവരെ യുക്രെയിൻ വിട്ടത് നാല് ദശലക്ഷം പേർ.
@ 25000 യുക്രെയിൻ അഭയാർത്ഥികൾക്ക് ബ്രിട്ടൻ വിസ നൽകി
@ യുക്രെയിന് കൂടുതൽ ആന്റി - ടാങ്ക് നൽകി നോർവേ
@ റഷ്യ - ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സഹകരണം ഉറപ്പാക്കാൻ ചർച്ചയിൽ ധാരണ
@ എത്രയും പെട്ടെന്ന് റഷ്യ വിടണമെന്ന് റഷ്യയിലുള്ള പൗരന്മാർക്ക് അമേരിക്ക നിർദ്ദേശം നൽകി. റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.
@ യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി ഇന്ന് ഓസ്ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
റഷ്യൻ വാഗ്ദാനത്തിൽ മയങ്ങരുത് : അമേരിക്ക
വാഷിംഗ്ടൺ: സൈനിക നടപടി മയപ്പെടുത്തുമെന്ന റഷ്യൻ വാഗ്ദാനത്തിൽ മയങ്ങരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയുടെ പ്രഖ്യാപനം പൊള്ളയാണെന്നും കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിംഗ്ഫീൽഡ് പറഞ്ഞു. ആരും വഞ്ചിതരാകരുത്, കീവിനു ചുറ്റുമുള്ള ഏതൊരു നീക്കവും സൈനിക പുനർവിന്യാസമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുക്രെയിനിലെ മറ്റ് പ്രദേശങ്ങൾക്കെതിരെയുള്ള വലിയ ആക്രമണത്തെ പ്രതിരോധിക്കാൻ ലോകം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. റഷ്യയുടെ സൈനിക പിൻമാറ്റം എന്ന വാഗ്ദാനം ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണ്. റഷ്യ കൂടുതൽ ആക്രമണങ്ങൾക്കു തയ്യാറായേക്കുമെന്നും ബ്ലിങ്കൻ പ്രതികരിച്ചു.
കനത്ത നഷ്ടം നേരിട്ട റഷ്യൻ സേന പുനഃസംഘടിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമായി ബെലാറൂസിലേക്കും റഷ്യയിലേക്കും മടങ്ങാൻ നിർബന്ധിതരായതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |