കോട്ടയം. വേനൽ മഴ ലഭിച്ചതോടെ കാർഷിക മേഖല സജീവമായി. കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളുടെ നടീൽ ഉൾപ്പെടെ ഇനി കർഷകർക്ക് തിരക്കുള്ള നാളുകളാണ്. ഒരു മാസം മുമ്പ് ശക്തമായ മഴ ലഭിച്ച കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളുടെ കിഴക്കൻ മേഖലയിൽ കൃഷികൾ നേരത്തെ ആരംഭിച്ചിരുന്നു. മറ്റിടങ്ങളില്ലൊം ഈ ദിവസങ്ങളിൽ കൃഷിനിലം ഒരുക്കുന്നതിന്റെയും വിത്തിറക്കുന്നതിന്റെയും തിരക്കിലാണ് കർഷകർ.
കപ്പയ്ക്ക് വില ഉയർന്നതോടെ കൂടുതൽ കർഷകർ കപ്പകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാൽ നല്ല കപ്പത്തണ്ടിന്റെ അഭാവം തിരിച്ചടിയാകുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കപ്പകൃഷി നടത്തുന്നവരുമുണ്ട്. ചേമ്പ്, ചേന, കാച്ചിൽ നടീലും പുരോഗമിക്കുന്നു. പലസ്ഥലങ്ങളിലും ഒന്നിലേറെ മഴ ലഭിച്ചതിനാൽ മണ്ണ് നടുനില കൃഷിയ്ക്ക് അനുയോജ്യമായെന്ന് കർഷകർ പറയുന്നു. ഓണം വിപണി ലക്ഷ്യമാക്കി വാഴ കൃഷി നടത്തിയിരുന്നവർ ജലസേചന സൗകര്യങ്ങളില്ലാത്തതിനെത്തുടർന്ന് ബുദ്ധിമുട്ടിലായിരുന്നു.
എന്നാൽ തുടർച്ചയായി മഴ പെയ്യുന്നത് പച്ചക്കറി കൃഷിയ്ക്കു ദോഷകരമാണ്. കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിൽ റബർ കർഷകർ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ പ്ലാസ്റ്റിക് ഒട്ടിക്കുന്നതടക്കം മഴക്കാലത്തെ ടാപ്പിങ്ങിനാവശ്യമായ ഒരുക്കങ്ങളിലേക്ക് നീങ്ങും. ഒപ്പം വളപ്രയോഗവും നടത്തേണ്ട സമയമാണ്. പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർക്ക് വേനൽ മഴ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൊയ്ത്ത് സജീവമായി നടക്കുന്നുണ്ടെങ്കിലും മഴ ശക്തമായാൽ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ തവണ മഴ അവസാനിക്കാൻ വൈകിയതിനെത്തുടർന്ന് ഭൂരിഭാഗം പാടങ്ങളിലും കൃഷിയും വൈകി. ഇവിടങ്ങളിൽ വിളവെടുപ്പും വൈകും. മഴ ശക്തമായാൽ നെൽകൃഷി നശിക്കുന്നതിന് ഇടയാകുമെന്ന് നെൽകർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |