കോഴിക്കോട് : ഒരു നാരങ്ങാവെള്ളം ചാമ്പിയാലോ? കടുത്ത ചൂടിൽ തളരുമ്പോൾ മനസിലേക്ക് വരുന്ന ചോദ്യമാണിത്. പക്ഷേ കാര്യങ്ങൾ പഴയതുപോലെ അല്ല, ചെറുനാരങ്ങയും നാരങ്ങാവെള്ളവും ഇപ്പോൾ ചെറിയപുള്ളികളല്ല. കിലോയ്ക്ക് 180 ആണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ചെറുനാരങ്ങയുടെ വില. മൊത്തവ്യാപര കേന്ദ്രങ്ങളിൽ 130 മുതലും. ചൂട് കൂടുന്നതിനനുസരിച്ച് ചെറുനാരങ്ങയുടെ വിലയും കൂടിവരികയാണ്. ഒരു ചെറുനാരങ്ങയ്ക്കിപ്പോൾ പത്തുരൂപയിലധികമാണ് .
ഈ മാസം തുടക്കത്തിൽ 60 രൂപയായിരുന്നു നാരങ്ങയുടെ വില. രണ്ടു ദിവസത്തെ പണിമുടക്ക് കൂടി കഴിഞ്ഞതോടെയാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. പെട്ടിക്കടകളിലെയും തട്ടുകടകളിലെയുമെല്ലാം പ്രധാന പാനീയമായ നാരങ്ങസോഡയും സർബത്തും നാരാങ്ങാവെള്ളവുമെല്ലാം അൽപ്പം പിന്നോട്ടാണ്. നാരങ്ങവെള്ളത്തിന് 10ൽ നിന്ന് 15 രൂപയായി. ഇനിയും വില കൂട്ടാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ചെറുകിട ജ്യൂസ് കച്ചവടക്കാർ. എന്നാൽ നിലവിലെ വിലയ്ക്ക് വിൽപ്പന നടത്തിയാൽ നഷ്ടം വരികയും ചെയ്യും. അച്ചാർ വ്യവസായവും ചെറുനാരങ്ങയുടെ വില വർദ്ധനവിൽ വലിയ തിരിച്ചടി നേരിടുകയാണ്.
നിലവിൽ പഴം, പച്ചക്കറി മാർക്കറ്റിൽ ചെറുനാരങ്ങയുടെ വിലയിലാണ് ഇത്രയധികം കുതിപ്പുണ്ടായത്. പൊതുവെ ചൂടുകാലത്ത് നാരങ്ങയ്ക്ക് വില കൂടാറുണ്ടെങ്കിലും ഇത്രയധികം വർദ്ധനവ് ഉണ്ടാകാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ചെറുനാരങ്ങ പ്രധാനമായും വരുന്നത്. ആവശ്യക്കാർ കൂടിയതോടെയാണ് വില വർദ്ധനവ് ഉണ്ടായത്. പെട്ടെന്ന് കേടായിപ്പോകുന്നതിനാൽ രണ്ടു ദിവസത്തെ പണിമുടക്കിന് മുമ്പ് തന്നെ നിലവിലുള്ള സ്റ്റോക്കുകൾ കച്ചവടക്കാർ വിറ്റഴിച്ചിരുന്നു. ഇതോടെ ആവശ്യത്തിന് ചെറുനാരങ്ങ മൊത്ത വ്യാപാരകേന്ദ്രങ്ങളിൽ ഇല്ലാതിരുന്നതും ആവശ്യകത വർദ്ധിപ്പിച്ചു. റംസാൻ മാസം ആരംഭിക്കുന്നതോടെ വില വർദ്ധവ് എവിടംവരെയെത്തുമെന്ന കാര്യത്തിൽ ആശങ്കയിലാണ് കച്ചവടക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |