ന്യൂഡൽഹി: ത്രിദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. ഇന്നലെ രാവിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിലെത്തിയ ദുബയെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. ഗംഗാ ഘട്ടിലും വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് ദുബെയും ഭാര്യ അർസു ദുബെയും യോഗിക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. ഇരുവരെയും ക്ഷേത്ര അധികൃതർ തിലകം ചാർത്തി സ്വീകരിച്ചു.
പൂജകളിലും പ്രാർത്ഥനകളിലും പങ്കെടുത്ത ദുബെയും പത്നിയും രുദ്രാഭിഷേകവും നടത്തി.
വാരണാസിയിലെ തെരുവുകൾ മുഴുവൻ ദുബെയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളുമായി കുട്ടികളടക്കമുള്ളവർ പാതയുടെ ഇരുവശത്തും അണിനിരന്നു. വിമാനത്താവളത്തിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴിയിൽ 15 ഇടങ്ങളിൽ വിവിധ നൃത്തരൂപങ്ങളുൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പാതയിലുടനീളമുള്ള പുഷ്പവൃഷ്ടിയും ഡമരുവിന്റെ താളങ്ങൾക്കനുസരിച്ച് നിരവധി കലാകരന്മാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങളും സ്വീകരണത്തിന് മോടി കൂട്ടി.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദുബെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാറിലെ ജയനഗറിൽ നിന്ന് നേപ്പാളിലെ കുർത്തയിലേക്കുള്ള 35 കിലോമീറ്റർ നീളമുള്ള റെയിൽ ലിങ്കിന്റെ ഉദ്ഘാടനം നരേന്ദ്ര മോദിയും ഷേർ ബഹാദൂർ ദുബെയും സംയുക്തമായി നിർവഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |