നെന്മാറ: കൊവിഡ് മഹാമാരിയുടെ ഭീതിയിൽ നിന്നുമാറി ഒരു നാടിന്റെയാകെ കാത്തിരിപ്പായ നെന്മാറ- വല്ലങ്ങി വേല ആഘോഷത്തിമിർപ്പിൽ ആറാടി. രണ്ടുനാൾ മുമ്പേ ഒഴുകിയെത്തിയ ജനസഹസ്രങ്ങളെയും ഉത്സവ പ്രേമികളെയും സാക്ഷിനിർത്തി നെല്ലിക്കുളങ്ങര ഭഗവതിയുടെ മാമാങ്കം മനസുകൾ കീഴടക്കി. നെന്മാറ- വല്ലങ്ങി ദേശങ്ങൾ വാശിയോടെ ഒരുക്കിയ നിറച്ചാർത്തുകൾ നിറമിഴികൾ നിറച്ച് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും ജനം ഒഴുകിയെത്തി.
ഇന്നലെ ഉച്ചയേടെതന്നെ വേല നടക്കുന്ന ഭാഗങ്ങളും കൈവഴികളും വീഥികളും ജനസമുദ്രമായി. ദീപാലകൃത പന്തലും തലയെടുപ്പുള്ള ഗജവീരന്മാരും പേരുകേട്ട കലാകാരന്മാരും അണിനിരതോടെ നെന്മാറ- വല്ലങ്ങി വേല ഒരിക്കൽകൂടി എല്ലാ ചടങ്ങുകളോടുകൂടിയും നടന്നു.
വാള് കടയൽ ചടങ്ങോടെയാണ് നെന്മാറ ദേശത്തിന്റെ പരിപാടികൾ തുടങ്ങിയത്. രാവിലെ 11ന് ഭഗവതിയുടെ കോലം കയറ്റിയതോടെ പകൽവേല എഴുന്നെള്ളത്ത് ആരംഭിച്ചു. ചോറ്റാനിക്കര വിജയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന് തുടക്കമിട്ടതോടെ 11 ആനകൾ അണിനിരന്ന എഴുന്നെള്ളത്തും ആരംഭിച്ചു. തുടർന്ന് മൂലസ്ഥാനം, വേട്ടക്കൊരുമകൻ ക്ഷേത്രം, നെന്മാറ മൊക്ക്, ബസ് സ്റ്റാൻഡ് വഴി ആനപന്തലിലെത്തി അണിനിരന്നു.
വല്ലങ്ങിദേശത്ത് തിടമ്പ് പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഈടുവെടിയെ തുടർന്ന് കോലം കയറ്റി എഴുന്നെള്ളത്ത് ആരംഭിച്ചു. കുനിശ്ശേരി അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളത്ത് ശിവക്ഷേത്രം, തണ്ണീർപ്പാംകുളം, വി.കെ.സി ജംഗ്ഷൻ വഴി ബൈപ്പാസിനു താഴെയുള്ള പന്തലിലെത്തി അണിനിരന്നു. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ കാവിറങ്ങി. വല്ലങ്ങിദേശത്തേക്ക് എഴുന്നെള്ളത്ത് മടങ്ങിയതോടെ നെന്മാറ ദേശത്തിന്റെ എഴുന്നള്ളത്ത് കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ കാവുകയറി. ഇരു എഴുന്നള്ളത്തുകളും കാവിറങ്ങിയതോടെ പകൽ വെടിക്കെട്ട് നടന്നു. രാത്രിയും ഇരുദേശങ്ങളിലും എഴുന്നള്ളത്ത് നടന്നു. ഇന്ന് പുലർച്ചെ 3.30നും വെടിക്കെട്ട് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |