ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിൽ മാത്രം നടന്ന അക്രമ സംഭവങ്ങൾ മലയാളികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വേദനയുണ്ടാക്കുന്നതും അതോടൊപ്പം നാടിന്റെ പുരോഗതി
കാംക്ഷിക്കുന്നവരെ അസ്വസ്ഥരാക്കുന്നതുമായ റിപ്പോർട്ടുകളാണ് കേരളത്തിൽ നിന്നുണ്ടായത്. പണിമുടക്ക് ദിവസം ഓട്ടോറിക്ഷയിൽ പോയ കുടുംബത്തെ വലിച്ചിറക്കി മർദിച്ചു. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചു ഒരുപറ്റം പേർ ഇരുവരെയും ആക്രമിക്കുന്നത് കണ്ട പൊലീസ് ഇത് നോക്കിനിൽക്കുന്നു, തുറന്ന കടകൾ അടപ്പിക്കുന്നു, തങ്ങൾക്ക് മാത്രമായി പെട്രോൾ തരണമെന്ന് പമ്പുടമയ്ക്ക് താക്കീത് നൽകുന്നു, ആശുപത്രി പരിസരത്തെപ്പോലും തട്ടുകടകളും പെട്ടികടകളും അടപ്പിക്കുന്നു, സംസ്ഥാനത്തൊട്ടാകെ ഒരു പറ്റം പാർട്ടിപ്രവർത്തകർ നിയമം കയ്യിലെടുക്കുന്നു. എന്തു ജനാധിപത്യമാണിത് ?
ആളോഹരി വരുമാനം, ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത തുടങ്ങിയ നിരവധി മേഖലകളിൽ കേരളം മുന്നിലാണെന്ന് നാം കൊട്ടിഘോഷിക്കാറുണ്ട്. എന്നാൽ ലോകം മുന്നോട്ട് കുതിക്കുമ്പോഴും കേരളം പിന്നോട്ടു പോകുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ
കുറ്റപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് കേരളം ഇപ്പോൾ നീങ്ങുന്നത്. ബലപ്രയോഗത്തിലൂടെ എന്തും നേടാം എന്ന മദ്ധ്യകാല ചിന്തയിലേക്ക് നാം തിരിച്ചുപോയോ?
സമൂഹത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തി ഭരിക്കുന്നത് എന്തു ജനാധിപത്യമാണ്. വഴിനടക്കാനും ജോലിചെയ്യാനും സംരക്ഷണം നൽകേണ്ട പോലീസ് അക്രമികളുടെ മുന്നിൽ കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. സർക്കാർ ഓഫീസുകളിലും കലാലയങ്ങളിലും എതിരാളികളെ ശബ്ദിക്കാൻ അനുവദിക്കാതെ ഒരു വിഭാഗം മാത്രം. ട്രാൻസ്ഫർ, പീഡനം എന്നിവ ഭയന്ന് അവർ സമരത്തിലും ജാഥയിലും പങ്കെടുക്കാൻ നിർബന്ധിതരാകുന്നു. പണിമുടക്കിൽ പങ്കെടുക്കാനുള്ള അവകാശം പോലെ അതിൽ പങ്കെടുക്കാതിരിക്കാനുള്ള അവകാശവും ഒരാൾക്കില്ലെ? ഇത് അംഗീകരിച്ചു കൊടുക്കുമ്പോഴാണ് ജനാധിപത്യം സാർത്ഥകമാകുന്നത്. നിർബന്ധപൂർവം കടയടപ്പിക്കാൻ ആർക്കാണ് അധികാരം. ഓരോ ദിവസവും എന്തെങ്കിലും ജോലിയെടുത്ത് ഉപജിവനം കഴിക്കുന്നവരെയെല്ലാം പണിമുടക്ക് ബുദ്ധിമുട്ടിച്ചു.
അസംഘടിത തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും ദുരിതത്തിലാക്കിയ ശേഷം സർക്കാർ ജീവനക്കാർ രണ്ടു ദിവസവും ജോലി ചെയ്യാതെ ശമ്പളം വാങ്ങാനായിരുന്നു പദ്ധതി. അവസാനം നിമിഷം കോടതി ഇടപെട്ട ശേഷമാണ് ഡൈസ് നോൺ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. തെരുവ് ഗുണ്ടായിസത്തിന് സർക്കാർ കൂട്ടുനിൽക്കുന്ന അവസ്ഥയാണിത്. ഇതിന് മറ്റൊരുവശം കൂടിയുണ്ട്. വിദേശരാജ്യങ്ങളിൽ പോയി മതിയായ ജനാധിപത്യ അവകാശമോ സ്വാതന്ത്യമോ ഇല്ലാതെ മലയാളികൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശാണ് കേരളത്തിലെ സമ്പദ്ഘടനയെ താങ്ങിനിറുത്തുന്നത്.
കാർഷിക, വ്യാവസായിക മേഖലകളിലെല്ലാം കേരളം പിന്നോട്ടാണ്. തൊഴിലില്ലായ്മ പത്ത് ശതമാനമായി ഉയർന്നു. നമുക്കെന്തെങ്കിലും വരുമാനം തരുന്ന ടൂറിസം മേഖലയ്ക്ക് സംഘർഷവും കലാപവും ഒട്ടും ഗുണം ചെയ്യില്ല. വ്യവസായ സൗഹൃദം എന്ന് അധരവ്യായാമം ചെയ്യുന്നതല്ലാതെ പെട്ടിക്കടക്കാരൻ മുതൽ കോടികൾ വായ്പയെടുപ്പ് ബിസിനസ് ചെയ്യുന്നവരെ ദുരിതത്തിലാക്കുന്ന സമീപനമാണ് കേരളത്തിലുള്ളത്.
നമുക്ക് വേണ്ടത് പുരോഗതിയും വികസനവുമാണ്.പല മേഖലകളിലും ഇനിയും വികസനത്തിന് സാദ്ധ്യതകളുണ്ട്. ടൂറിസം, ഐ.ടി, ആയുർവേദം തുടങ്ങിയ മേഖലകളിലെല്ലാം ഇനിയും മുന്നേറാം. ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. ഇപ്പോഴത്തെ നിലപാട് ഇതിന് വിപരീതമാണെന്നു പറയേണ്ടതില്ലല്ലോ. മാറ്റത്തിന്റെ, വികസനത്തിന്റെ ചാലക ശക്തിയാവുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.
ഇവിടെ റെവന്യൂ ചെലവിന്റെ സിംഹഭാഗവും ശമ്പളവും പെൻഷനും പലിശയും കൊടുക്കാൻ മാത്രമാണ് ഉപകരിക്കുന്നത്. ഈ സമയത്താണ് 4000/- കോടി രൂപയെങ്കിലും സമ്പദ്ഘടനയ്ക്ക് നഷ്ടമുണ്ടാക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് നടത്തിയത്. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടത്. ഇത് ഭരണകക്ഷി മാത്രം വിചാരിച്ചതു കൊണ്ടായില്ല. അങ്ങനെയൊരു രാഷ്ട്രീയ സാമൂഹ്യ സംസ്കാരം വളർത്തിയെടുക്കുകയാണ് വേണ്ടത്. അതിന് പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും മുൻകൈയെടുക്കണം. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ ഇത് നിർബന്ധത്തിന്റെ പേരിലാവരുത്. എല്ലാവരുടെയും അഭിപ്രായം മാനിക്കപ്പെടുന്ന സംവിധാനം ഇവിടെ രൂപപ്പെടണം.
(ഡൽഹി കേന്ദ്രീകരിച്ച സംരംഭകനും
കോളമിസ്റ്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |