48 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സജ്ജം
പാലക്കാട്: വാഹനം ഓടിക്കുമ്പോൾ റോഡിൽ പാലിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇനി പിടിവീഴും. നിയമലംഘനങ്ങൾ പിടികൂടാൻ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് 48 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിച്ചു. സേഫ് കേരളയുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് കെൽട്രോണിന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 48 കേന്ദ്രങ്ങൾക്കു പുറമെ ജംഗ്ഷനുകളിൽ സിഗ്നൽലൈറ്റുകൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി കുഴൽമന്ദം, ആലത്തൂർ, കഞ്ചിക്കോട് വൈസ് പാർക്ക്, കാഴ്ചപറമ്പിലും നോ പാർക്കിംഗ് മേഖലയിൽ വാഹനം നിർത്തുന്നവരെ പിടികൂടുന്നതിന് പത്തിരിപ്പാലയിലും കാമറ സ്ഥപിച്ചിട്ടുണ്ട്. നിലവിൽ ട്രയൽറൺ നടക്കുകയാണെന്നും ഈ മാസം അവസാനത്തോടെ കാമറകളുടെ പ്രവർത്തനം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.
പിഴ നോട്ടീസ് വീട്ടിലെത്തും
കാമറയിൽ പതിയുന്ന ചിത്രം കൊച്ചിയിലെ കൺട്രോൾ റൂമിലെത്തും. അവിടെനിന്ന് വാഹനങ്ങളുടെ വിവരം ജില്ലയിലെ കൺട്രോൾ റൂമിലേക്ക് കൈമാറുകയും തുടർന്ന് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും. ഹെൽമറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈലിൽ സംസാരിച്ച് വാഹനം ഓടിക്കുന്നവർ, പുറകിലിരിക്കുന്നയാൾ ഹെൽമറ്റ് ഉപയോഗിക്കാത്തത്, മുൻസീറ്റിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ബൈക്കിൽ മൂന്നുപേർ സഞ്ചരിക്കുന്നത്, കൃത്യതയില്ലാത്ത നമ്പർ പ്ലേറ്റ് എന്നിവയെല്ലാം കാമറയിൽ പതിയും.
അമിത വെളിച്ചത്തിന് ലക്സ് മീറ്ററും
എതിരെവരുന്ന വാഹനത്തെ അപകടത്തിലാക്കുന്ന അമിതവെളിച്ചം പുറപ്പെടുവിക്കുന്നത് പിടികൂടാൻ ലക്സ് മീറ്ററും ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ആർ.ടി.ഒ. രാത്രി വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെവരുന്ന വാഹനങ്ങളുടെ അമിതപ്രകാശമുള്ള ഹെഡ് ലൈറ്റ്. ഇതുമൂലം ഡ്രൈവർമാരുടെ കാഴ്ചമറഞ്ഞ് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. നിയമപ്രകാരം 24 വാട്സ് ബൾബുകൾ അനുവദിച്ചിടത്ത് 70 മുതൽ 75 വാട്സ് വരെയും 12 വാട്സ് ബർബുകൾ 60 മുതൽ 65 വാട്സ് വരെയും വെളിച്ചം കൂട്ടുന്നതായി പരിശോധനയിൽ അധികൃതർ കണ്ടെത്തിയിരുന്നു. 200 മീറ്റർ അകലത്തിൽ വാഹനം എത്തുമ്പോഴെങ്കിലും ലൈറ്റ് ഡിം ചെയ്യണമെന്നാണ് നിയമം. കൂടാതെ ഒരു വാഹനത്തിന്റെ തൊട്ടുപുറകിൽ പോകുമ്പോഴും ലൈറ്റുകൾ ഡിം ചെയ്യണം. ഇത്തരത്തിൽ ഹെഡ് ലൈറ്റിന്റെ പ്രകാശതീവ്രത കൂടിയാൽ ലക്സ് മീറ്റർ പിടികൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |