ന്യൂഡൽഹി: നൂറുകണക്കിന് ഉപവിഭാഗങ്ങളുള്ള ബിൽ പാസാക്കാൻ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ അടക്കം 200ലേറെ തവണ വോട്ടിനിടേണ്ടി വന്നപ്പോൾ രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് സിംഗ് നേരിട്ടത് അപൂർവ്വ പ്രതിസന്ധി. പ്രധാനമായും ചാർട്ടേഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള സംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ദി കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് ആൻഡ് ദി കമ്പനി സെക്രട്ടറീസ് ഭേദഗതി ബില്ലാണ് പൊല്ലാപ്പുണ്ടാക്കിയത്.
ഒരു ബില്ലുമായി ബന്ധപ്പെട്ട് നൂറിലേറെ ഉപവിഭാഗങ്ങൾ വരുന്നതും അപൂർവ്വമാണ്. ഇതു ചർച്ച ചെയ്യാൻ രണ്ടു മണിക്കൂറും വോട്ടിനിട്ട് പൂർത്തിയാക്കാൻ അരമണിക്കൂറുമെടുത്തു. സി.പി.എം അംഗമായ ജോൺ ബ്രിട്ടാസ് മാത്രം 163 ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. സി.പി.ഐ അംഗം ബിനോയ് വിശ്വവും നിരവധി ഭേദഗതികൾ നിർദ്ദേശിച്ചു. അവയെല്ലാം വോട്ടിനിടമെന്ന് ഇവർ നിർബന്ധം പിടിക്കുകയും ചെയ്‌തു.
ഭേദഗതി നിർദ്ദേശിക്കപ്പെട്ടാൽ രണ്ടു തവണ വോട്ടിനിടണമെന്നാണ്.
സഭ അംഗീകരിക്കുന്നുണ്ടോ എന്നുറക്കെ ചോദിക്കുമ്പോൾ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ശബ്‌ദം നോക്കി അദ്ധ്യക്ഷൻ ആദ്യം തീരുമാനം പറയും. അംഗങ്ങൾ തുടർന്നും എതിർത്താൽ വോട്ടിനിടും. ഇങ്ങനെ ഉപവിഭാഗം ഒാരോന്നും വായിച്ചും 200ലേറെ തവണ ശബ്‌ദ വോട്ടും ബട്ടൻ വോട്ടും നടത്തിയതോടെയാണ് ഉപാദ്ധ്യക്ഷൻ കുഴഞ്ഞത്.
അതിനിടെ ഡൽഹിയിലെ മൂന്ന് കോർപറേഷനുകൾ ലയിപ്പിക്കാനുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബിൽ രാജ്യസഭയും പാസാക്കി. ബിൽ ലോക്‌സഭ നേരത്തെ പാസാക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |