കോട്ടയം. നാലുകോടി നെല്ലിപ്പള്ളിൽ ഫെനിൽ ഫ്രാൻസിസിന്റെ പക്കലുണ്ട് ലോകത്തെ ഏറ്റവും വലിയ വിത്ത്. സീഷെൽസിൽ നിന്ന് 65000 രൂപയ്ക്ക് വാങ്ങിയാണ് ഫെനിൽ ഇത് നാട്ടിലെത്തിച്ചത് . ഭാരം 45 കിലോഗ്രാം.
കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസ് എന്ന രാജ്യത്തിന്റെ ദേശീയ വൃക്ഷമായ കോകിഡീമോറിന്റെ വിത്താണിത്. നമ്മുടെ നാട്ടിലെ തെങ്ങ്, പന എന്നിവ പോലുള്ള വൃക്ഷമാണ് കോകിഡീമോർ. സ്നേഹ ചിഹ്നത്തിന്റെ മാതൃകയിലുള്ള ഇതിന്റെ വിത്ത് പ്രണയക്കുരു എന്നും അറിയപ്പെടുന്നു. രാജകൊട്ടാരങ്ങളിലും അരമനകളിലും പ്രൗഢിയുടെ പ്രതീകമായി ഇത് സ്ഥാപിക്കാറുണ്ട്. വിഷാംശങ്ങൾക്കുമുള്ള മരുന്നായി വിത്തിനുള്ളിലെ ജെൽ ഉപയോഗിക്കുന്നു.
കോകിഡിമോർ വൃക്ഷത്തിൽ ഫലം ഉണ്ടായാൽ സർക്കാരിനെ ഏൽപ്പിക്കണമെന്നാണ് സീഷെൽസിലെ നിയമം. കൈവശം വയ്ക്കണമെങ്കിലും രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകണമെങ്കിലും കൃഷി വകുപ്പിന്റെ ലൈസൻസ് വേണം.
വാലേഡീമേയിലെ നാഷണൽ പാർക്കിൽ പോയപ്പോഴാണ് ഫെനിൽ കോകിഡീമോർ കാണുന്നത്. ഓർമ്മയ്ക്കായി സൂക്ഷിക്കാൻ ബോട്ടാണിക്കൽ ഗാർഡനിൽ നിന്ന് ഒരു വിത്ത് വാങ്ങുകയായിരുന്നു. ആൺ- പെൺ വൃക്ഷം ഉണ്ടെങ്കിൽ മാത്രമേ കായ്ക്കുകയുള്ളൂ. കായ് പൂർണ്ണ രൂപത്തിലെത്താൻ 10 വർഷമെടുക്കും.
രണ്ട് വർഷമായി സീഷെൽസിൽ നഴ്‌സായി ജോലി ചെയ്യുന്ന ഫെനിൽ അവധിക്ക് നാട്ടിലുണ്ട്. ഭാര്യ: നീതു. മക്കൾ: സെറ, അൽഫോൺസാ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |