കൽപ്പറ്റ: സബ് ആർ.ടി. ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ പൊലീസ് മേധാവി മാനന്തവാടിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പരാതികളിൽ വകുപ്പുതല അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായി.
സിന്ധുവിന്റെ ആത്മഹത്യയിൽ മാനന്തവാടി ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണത്തിൽ വകുപ്പുതല അന്വേഷണം കഴിഞ്ഞ ദിവസം ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ ആർ.രാജീവ് പൂർത്തിയാക്കിയിരുന്നു. ഓഫീസിലെത്തി മുഴുവൻ ജീവനക്കാരുടെയും മൊഴി ഡെപ്യൂട്ടികമ്മിഷണർ രേഖപ്പെടുത്തി. അഴിമതിക്കെതിരെ പ്രതികരിച്ച സിന്ധുവിനെ ചതിയിൽകുടുക്കാൻ ബോധപൂർവമായ നീക്കങ്ങൾ മാനന്തവാടി സബ് ആർ.ടി ഒാഫീസിൽ നടന്നുവെന്ന വിവരവും പുറത്തായി. ഭിന്നശേഷിക്കാരിയായ സിന്ധുവിന്റെ ഷൂസിനുളളിൽ പണം ഒളിപ്പിച്ചുവച്ച് അഴിമതിക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതും അന്വേഷണത്തിൽ ഉൾപ്പെടും.
സിന്ധുവിന്റ കുറിപ്പുകളിൽ പേര് പരാമർശിച്ചിട്ടുള്ള ജീവനക്കാർ, ആർ.ടി.ഒ യെ കാണാൻ പോയ സംഘത്തിലുണ്ടായിരുന്ന സഹപ്രവർത്തകർ എന്നിവരെയും, മാനന്തവാടി ജോയിന്റ ആർ.ടി.ഒ വിനോദ് കൃഷ്ണയെയും പൊലീസ് ചോദ്യംചെയ്ത് മൊഴികൾ രേഖപ്പെടുത്തി. നാളെ വയനാട് ആർ.ടി.ഒ ഇ മോഹൻദാസിൽ നിന്ന് തെളിവെടുക്കും. കത്തിൽ പരാമർശിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. സിന്ധുവിന്റെ മുറിയിൽ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്, മൊബൈൽ ഫോൺ, ഡയറി, കത്തുകൾ എന്നിവയെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പും ഇനി കസ്റ്റഡിയിൽ വാങ്ങി ഫോറൻസിക് പരിശോധനയ്ക്കയക്കും. സിന്ധു ആത്മഹത്യ ചെയ്ത മുറിയും ഫോറൻസിക് വിഭാഗം വിശദമായി പരിശോധിച്ചു. സൈബർ സെൽ വിദഗ്ധരും പരിശോധന നടത്തിക്കഴിഞ്ഞു. സിന്ധു ഓഫീസിൽ ഉപയോഗിച്ചിരുന്ന ക്യാബിനിലെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |