കോട്ടയം. കൊയ്‌തെടുക്കാൻ പാകമായ നെല്ല് വെള്ളത്തിലായതോടെ നാട്ടകം പെരുനിലം 63 ഏക്കർ പാടശേഖരത്ത് കൃഷിയിറക്കിയ 32 ഓളം കർഷകർ ആശങ്കയിലായി. പുഞ്ചകൃഷിയുടെ വിളവെടുപ്പ് 13 ന് നടത്താനിരിക്കെയാണ് വെള്ളം കയറിയത്. നിലവിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാത്ത സാഹചര്യമാണ്. കൊയ്‌തെടുത്താലും പകുതി പോലും കിട്ടാനിടയില്ലെന്ന് കർഷകനായ ഷിജു പറഞ്ഞു. കഴിഞ്ഞ വർഷം ഇതിനകം കൊയ്ത്ത് കഴിഞ്ഞിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ച വിത്ത് കിളിർക്കാതെ വന്നതോടെ പുറത്ത് നിന്ന് വിത്ത് വാങ്ങി രണ്ടാമത് കൃഷിയിറക്കേണ്ടിവന്നു. അതിനാൽ താമസം നേരിട്ടു.
കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്നതിന് പമ്പിംഗ് നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മഴ പെയ്യുന്നതിന് അനുസരിച്ച് മീനച്ചിലാറ്റിൽ വെള്ളം ഉയർന്നാൽ കൂടുതൽ പ്രതിസന്ധിയാകും. പുറംബണ്ടില്ലാത്ത പാടശേഖരങ്ങളാണ് കൂടുതലും. ഇത് മൂലം വെള്ളം കര കവിഞ്ഞ് കയറുകയും കൂടുതൽ കൃഷിനാശത്തിന് കാരണമാവുകയും ചെയ്യുന്നു. പുറംബണ്ട് കെട്ടിയാൽ പ്രശ്‌നത്തിന് പരിഹാരമാകും. പാടശേഖരത്തിന് ചുറ്റുമുള്ള തോടുകളിൽ നിന്ന് വെള്ളം കയറുന്നത് തടയാൻ കഴിഞ്ഞാൽ അദ്ധ്വാനം പാഴാകില്ല. കർഷകർ തന്നെ ചേറും ചെളിയും ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. എന്നാൽ, ഇത് വെള്ളം തള്ളി വരുമ്പോൾ തകരും. ഈ സാഹചര്യത്തിൽ ഇവിടെ ബണ്ട് നിർമ്മാണം നടത്താൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |