മുംബയ് : ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്.ജയിക്കാൻ 163 റൺസ് വേണ്ടിയിരുന്ന സൺറൈസേഴ്സ് അഞ്ചുപന്തുകൾ ബാക്കിനിറുത്തിയാണ് വിജയത്തിലെത്തിയത്.
ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. നായകൻ ഹാർദിക് പാണ്ഡ്യയുടെ അർദ്ധസെഞ്ച്വറിയാണ് (42പന്തുകളിൽ നാലുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 50 റൺസ്) ടൈറ്റൻസിനെ ഈ സ്കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ നായകൻ കേൻ വില്യംസണും (57),അഭിഷേക് ശർമ്മയും (42) നൽകിയ മികച്ച തുടക്കമാണ് വിജയത്തിന് അടിത്തറ പാകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 64 റൺസാണ്. 32 പന്തുകളിൽ ആറുഫോറുകൾ പായിച്ച അഭിഷേകിനെ റാഷിദ് പുറത്താക്കിയശേഷം കേൻ വില്യംസൺ 16-ാം ഓവർവരെ തുടർന്ന് അർദ്ധസെഞ്ച്വറി കടന്നു. ഇതിനിടയിൽ രാഹുൽ ത്രിപാതി പരിക്കേറ്റ് മടങ്ങി.46 പന്തുകളിൽ രണ്ട് ഫോറും നാലു സിക്സുമടക്കമാണ് കേൻ 57 റൺസടിച്ചത്. 17-ാം ഓവറിന്റെ ആദ്യ പന്തിൽ കേൻ മടങ്ങിയ ശേഷം നിക്കോളാസ് പുരാനും(34 നോട്ടൗട്ട്), എയ്ഡൻ മാർക്രമും (12 നോട്ടൗട്ട്) ചേർന്ന് സൺറൈസേഴ്സിനെ വിജയത്തിലെത്തിച്ചു.
നാലുമത്സരങ്ങളിൽ സൺറൈസേഴ്സിന്റെ രണ്ടാം ജയമാണിത്. നാലുപോയിന്റുമായി എട്ടാം സ്ഥാനത്താണവർ.അതേസമയം സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ ടൈറ്റൻസ് നാലുകളികളിൽ നിന്ന് ആറുപോയിന്റുമായി അഞ്ചാമതുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന് മൂന്നാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ(7) നഷ്ടമായിരുന്നു.ഭുവനേശ്വറിന്റെ ബൗളിംഗിൽ മനോഹരമായൊരു ഒറ്റക്കയ്യൻ ഡൈവിംഗ് ക്യാച്ചിലൂടെ രാഹുൽ ത്രിപാതിയാണ് ഗില്ലിന്റെ മടക്കയാത്രയ്ക്ക് അരങ്ങൊരുക്കിയത്. മാത്യു വേഡും (19),സായ് സുദർശനും(11) ചേർന്ന് 47 റൺസിലെത്തിച്ചു. ആറാം ഓവറിൽ നടരാജൻ സായ്‌യെ കേൻ വില്യംസണിന്റെ കയ്യിലെത്തിച്ചതോടെയാണ് ടൈറ്റൻസ് ക്യാപ്ടൻ കളത്തിലിറങ്ങിയത്.
എട്ടാം ഓവറിൽ വേഡും 14-ാം ഓവറിൽ ഡേവിഡ് മില്ലറും (12) പുറത്താകുമ്പോൾ ഹാർദിക് ടീമിനെ 104/4ലെത്തിച്ചിരുന്നു. അഞ്ചാം വിക്കറ്റിൽ ക്യാപ്ടനൊപ്പം ചേർന്ന അഭിനവ് മനോഹർ 21 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം അടിച്ചുകൂട്ടിയ 35 റൺസ് ടൈറ്റൻസിന് മുതൽക്കൂട്ടായി.30 പന്തുകളിൽ നിന്ന് 50 റൺസാണ് ഹാർദിക്കും അഭിനവും ചേർന്ന് നേടിയത്. 19-ാം ഓവറിൽ ഭുവനേശ്വർ കുമാറാണ് അഭിനവിനെ ത്രിപാതിയുടെ കയ്യിലെത്തിച്ച് സഖ്യം പൊളിച്ചത്.
അവസാനഓവറിൽ രാഹുൽ തെവാത്തിയ(6) റൺഒൗട്ടായതിന് പിന്നാലെ ഹാർദിക് അർദ്ധസെഞ്ച്വറി തികച്ചു. ഇന്നിംഗ്സിലെ അവസാന പന്തിൽ നടരാജൻ റാഷിദ് ഖാനെ ബൗൾഡാക്കി.നടരാജനും ഭുവനേശ്വറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോൾ ഉമ്രാൻ മാലിക്ക്,മാർക്കോ യാൻസൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |