SignIn
Kerala Kaumudi Online
Friday, 26 April 2024 6.28 AM IST

പ്രിൻസിപ്പൽമാരുടെ ലിസ്റ്റായി, നിയമനത്തിന് ചട്ടമില്ല

news

യു.ജി.സി വ്യവസ്ഥ നടപ്പിലാക്കാതെ ഉരുണ്ടുകളി

തിരുവനന്തപുരം: യു.ജി.സി നിർദ്ദേശപ്രകാരം അഭിമുഖം നടത്തി കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടും നിയമനം നടത്താനുള്ള വഴിതെളിക്കാതെ സർക്കാർ ഉരുണ്ടുകളിക്കുന്നു. നാലുവർഷത്തിലേറെയായി 60 ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ പദവിയാണ് ഒഴിഞ്ഞുകിടക്കുന്നത്. നിയമനത്തിന് യു.ജി.സി വ്യവസ്ഥപ്രകാരമുള്ള സ്പെഷ്യൽ റൂൾ (വിശേഷാൽ ചട്ടം) ഭേദഗതി ചെയ്യാത്തതാണ് പ്രതിസന്ധിക്കു കാരണം.

സീനിയോറിറ്റി മാനദണ്ഡമാക്കിയായിരുന്നു മുൻപ് പ്രിൻസിപ്പൽ നിയമനം. എന്നാലിപ്പോൾ, അഞ്ചു വർഷം കാലാവധിയുള്ള പ്രത്യേക തസ്തികയായി കണക്കാക്കി, യോഗ്യതകൾ പരിശോധിച്ച് അഭിമുഖം നടത്തി നിയമിക്കാനാണ് യു.ജി.സി നിർദ്ദേശം. അതനുസരിച്ച് 15വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളും യോഗ്യത നിശ്ചയിച്ച് റഗുലേഷനും പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ച് സ്പെഷ്യൽ റൂളുണ്ടാക്കിയാലേ പ്രിൻസിപ്പൽ നിയമനം സാദ്ധ്യമാവൂ. യു.ജി.സി നിർദ്ദേശം വന്നിട്ട് നാലു വർഷമായെങ്കിലും സ‌ർക്കാർ അതിൽ താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

66 സർക്കാർ കോളേജുകളിൽ അറുപതിലും പ്രിൻസിപ്പൽമാരില്ലാതായതോടെ, മാർച്ച് 9ന് 73 അദ്ധ്യാപകർക്ക് പ്രിൻസിപ്പൽ നിയമനത്തിനുള്ള അഭിമുഖം നടത്തിയിരുന്നു. ഇതിൽ 40പേർക്കു മാത്രമാണ് യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളത്. അന്തിമപട്ടികയുണ്ടാക്കിയെങ്കിലും ഇതിൽനിന്ന് പി.എസ്.സിക്ക് നിയമനം നടത്താനാവില്ല. പി.എസ്.സിയിലെ നിലവിലെ ചട്ടത്തിൽ സീനിയോറിറ്റിയാണ് മാനദണ്ഡം. നിയമനങ്ങൾക്ക് യു.ജി.സി യോഗ്യതകൾ മാനദണ്ഡമാക്കി സർവകലാശാലകൾ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്തിട്ടുണ്ട്. സമാനമായി യു.ജി.സി മാനദണ്ഡങ്ങൾ അംഗീകരിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തണം. അല്ലെങ്കിൽ അടുത്ത അദ്ധ്യയനവർഷത്തിലും 60കോളേജുകൾക്ക് പ്രിൻസിപ്പൽ ഉണ്ടാവില്ല.

തത്പര കക്ഷികളിലെ സമ്മർദ്ദം

അദ്ധ്യാപക സംഘടനകളുടെ സമ്മർദ്ദം കാരണമാണ് സ്പെഷ്യൽ റൂൾ വൈകുന്നതെന്ന് ആക്ഷേപമുണ്ട്. ഇവർക്ക് താത്പര്യമുള്ള അദ്ധ്യാപകർക്കാണ് നിലവിൽ പ്രിൻസിപ്പലിന്റെ ചുമതല. യു.ജി.സി ചട്ടപ്രകാരം നിയമനം നടന്നാൽ ഇത് നടപ്പിലാവില്ല. സീനിയോറിറ്റി മാനദണ്ഡമാക്കി നിയമനത്തിനും സർക്കാർ ശ്രമിച്ചിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അത് തടഞ്ഞതോടെയാണ് യു.ജി.സി റഗുലേഷൻ അംഗീകരിച്ചത്.

ഗുണം

60 കോളേജുകളിലും പ്രിൻസിപ്പൽമാരെ നിയമിച്ചാൽ, അത്രയും അസി.പ്രൊഫസർമാരെ പി.എസ്.സി വഴി പുതുതായി നിയമിക്കാം. റാങ്ക്ലിസ്റ്റ് നിലവിലുണ്ട്.

താത്പര്യം പ്രൊഫസറാകാൻ

1. പ്രിൻസിപ്പൽ, പ്രൊഫസർ പദവികൾക്ക് ശമ്പളസ്കെയിൽ സമാനമാണ്. പ്രിൻസിപ്പലായാൽ ഉത്തരവിറങ്ങുന്ന ദിവസം മുതലേ അത് പ്രാബല്യത്തിലാവൂ. പ്രൊഫസർക്ക് 2018 ജൂലായ് മുതൽ മുൻകാലപ്രാബല്യം ലഭിക്കും. അഞ്ചു ലക്ഷം രൂപയിലധികം ശമ്പള കുടിശികയും കിട്ടും.

2. പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള ഫീഡർകാറ്റഗറി അസോ.പ്രൊഫസറാണ്. കോളേജുകളിൽ പ്രൊഫസർ തസ്തിക വരുന്നതോടെ ഇതാവും ഫീഡർ കാറ്റഗറി. പ്രൊഫസർ സ്ഥാനക്കയറ്റം നൽകിയശേഷം അവരിൽ നിന്ന് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിന് പകരം, രണ്ടു നിയമന സമിതികൾ സമാന്തരമായി പ്രവർത്തിക്കുകയാണിപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRINCIPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.