കോട്ടയം . ശബരിമല തീർത്ഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പിൽഗ്രിം സെന്റർ തുറന്നു. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആദ്യ നിലയാണ് തുറന്നത്. മറ്റ് രണ്ട് നിലകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അഞ്ച് കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. റെയിൽവേ സ്റ്റേഷൻ വളപ്പിൽ പഴയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. ഇതോെടാപ്പം സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കൽ ജോലികളും പുരോഗമിക്കുകയാണ്. മേയിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ രണ്ടാം കവാടത്തിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാകൂ. നാല് ടിക്കറ്റ് കൗണ്ടർ, വെയിറ്റിംഗ് ഹാൾ, രണ്ട് എസ്‌കലേറ്റർ, ഒരു ലിഫ്റ്റ് എന്നിവ ഇവിടെയുണ്ടാവും.
ഒരേ സമയം 250 പേർ.
ഒരേ സമയം 250 തീർത്ഥാടകർക്ക് വിശ്രമിക്കാം. 40 ടോയ്‌ലെറ്റുകളും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയിലും, മൂന്നാം നിലയിലുമാണ് ടോയ്‌ലെറ്റ് സൗകര്യം. ശബരിമല തീർത്ഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന സ്‌റ്റേഷനാണ് കോട്ടയം.
സ്‌റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ട്രാക്കുകളും സജ്ജമാകും. ഇതോടെ ശബരിമല തീർത്ഥാടകർക്കുള്ള പ്രത്യേക സർവീസുകൾ കോട്ടയം കേന്ദ്രീകരിച്ച് നടത്താൻ റെയിൽവേ ആലോചിക്കുന്നുണ്ട്. നിലവിൽ കോട്ടയത്തും ചെങ്ങന്നൂരും ട്രെയിനുകൾ നിറുത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രത്യേക ട്രെയിനുകൾ കൊല്ലത്തായിരുന്നു സർവീസ് അവസാനിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |