ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്റെ മകനും പി.എം.എൽ - എൻ നേതാവുമായ ഹംസ ഷെരീഫിനെ പഞ്ചാബ് പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ നിയമസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ 197 വോട്ടുകൾ നേടിയാണ് ഹംസ തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫിലെ ( പി.ടി.ഐ ) അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ ഹംസയുടെ എതിർ സ്ഥാനാർത്ഥിയും പി.ടി.ഐയുടെ പിന്തുണയുള്ള പി.എം.എൽ - ക്യൂ നേതാവുമായ പർവേസ് ഇലാഹിയ്ക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല.
നിയമസഭയിൽ കൈയ്യാങ്കളി
പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നിർണായക നിയമസഭാ യോഗം തമ്മിലടിയോടെയാണ് തുടങ്ങിയത്. യോഗത്തിനെത്തിയ ഡെപ്യൂട്ടി സ്പീക്കർ ദോസ്ത് മുഹമ്മദ് മസാരിയെ പി.ടി.ഐ അംഗങ്ങൾ കൈയ്യേറ്റം ചെയ്തു. മസാരിയെ പി.ടി.ഐ അംഗങ്ങൾ മുഖത്തടിക്കുന്നതിന്റെയും ഇടിക്കുന്നതിന്റെയും അദ്ദേഹത്തിന് നേരെ പാത്രങ്ങൾ എറിയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിപക്ഷത്തെ അനുകൂലിക്കുന്ന 24 വിമത പി.ടി.ഐ അംഗങ്ങൾ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഡെപ്യൂട്ടി സ്പീക്കറെ ആക്രമിച്ച മൂന്ന് പി.ടി.ഐ അംഗങ്ങളെ വോട്ടിന് മുമ്പ് അറസ്റ്റ് ചെയ്തു.
371 അംഗ നിയമസഭയിലെ 186 വോട്ടുകളാണ് മുഖ്യമന്ത്രിയാകാൻ വേണ്ടത്. പി.ടി.ഐ - 183, പി.എം.എൽ - ക്യൂ - 10, പി.എം.എൽ - എൻ - 165 എന്നിങ്ങനെയുള്ളത്. പി.ടി.ഐയുടെ സർദാർ ഉസ്മാൻ ബുസ്ദാർ രാജിവച്ച പശ്ചാത്തലത്തിലാണ് പഞ്ചാബ് പ്രവിശ്യയിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നടന്നത്. ഹംസ 2018 മുതൽ പഞ്ചാബ് നിയമസഭാ അംഗമാണ്. പിതാവ് ഷെഹ്‌ബാസ് മുമ്പ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |